ഗില്ലി വീണ്ടുമെത്തിയപ്പോള്‍ രജനികാന്തിന്റെ പുത്തൻ ചിത്രത്തെ മറികടന്നത് അത്ഭുതമായിരിക്കുകയാണ്.

വിജയ് നായകനായി ഹിറ്റായ ഗില്ലി തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയിരുന്നു. തമിഴ്‍നാട്ടില്‍ മാത്രമല്ല കേരളത്തിലടക്കം മറ്റിടങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ്. ഗില്ലിയെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. റി റിലീസിന് ഓപ്പണിംഗില്‍ 11 കോടിയോളം ഗില്ലി നേടി എന്നാണ് ബോക്സ് ഓഫിസ് റിപ്പോര്‍ട്ടുകള്‍.

രജനികാന്ത് അതിഥിയായെത്തിയ ലാല്‍ സലാമിന്റെ കളക്ഷനേക്കാളും റിലീസിന് തമിഴ്‍നാട്ടില്‍ ഗില്ലി നേടിയിട്ടുണ്ട്. തമിഴ്‍നാട്ടില്‍ മാത്രം ഗില്ലി ഓപ്പണിംഗില്‍ നാല് കോടിയില്‍ അധികം നേടിയിട്ടുണ്ട്. വിജയ്‍യുടെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായ ഗില്ലി ആരാധകര്‍ക്ക് ആവേശകമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓപ്പണിംഗിലെ ആവേശം മാത്രമല്ല രണ്ടാം ദിവസവും ഗില്ലിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നതിനാല്‍ കളക്ഷൻ വൻ നേട്ടമുണ്ടാക്കിയേക്കും.

ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ടാണ് നിലവില്‍ ദ്രുതഗതിയില്‍ ചിത്രീകരിച്ചുകണ്ടിരിക്കുന്നത്. ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും നടന്നിരുന്നു. ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിച്ചത്. ദ ഗോട്ട് തിരുവനന്തപുരത്ത് ചിത്രീകരിച്ചപ്പോള്‍ സംവിധായകൻ വെങ്കട് പ്രഭുവും ഒരു അതിഥി കഥാപാത്രമായി വേഷമിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിലെ ചെന്നൈ സൂപ്പര് കിംഗ്‍സ് ടീമിന്റെ ആരാധകനായിട്ടാണ് വെങ്കട് പ്രഭു വേഷമിട്ടത്. കേരളത്തിലെത്തിയ വിജയ്‍യ്‍ക്ക് ലഭിച്ച സ്വീകരണത്തിന്റെ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വിജയ്‍യുടെ ലിയോയാണ് തമിഴ് സിനിമകളുടെ കളക്ഷനില്‍ കേരള ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന വേറിട്ട നായക കഥാപാത്രമായി ദളപതി വിജയ് നടനെന്ന നിലയിലും ചിത്രത്തില്‍ മികച്ച പ്രകടനവുമായി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: മഞ്ഞുമ്മല്‍ ബോയ്‍സ് വീണു, കേരള കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ മൂന്ന് ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക