ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ തകര്‍ത്തോടുമ്പോള്‍ ബോക്സോഫീസില്‍ കഷ്ടപ്പെടുകയാണ് ഗൗതം മേനോന്‍ ചിത്രം. 

ചെന്നൈ: വെന്തു തനിന്ധതു കാട് എന്ന ചിമ്പു ചിത്രത്തിന് ശേഷം ഗൗതം മോനോന്‍ സംവിധാനം ചെയ്ത് തീയറ്ററില്‍ എത്തിയ ചിത്രമാണ് ജോഷ്വ: ഇമൈ പോല്‍ കാക. ഒരു ആക്ഷന്‍ ത്രില്ലറാണ് ചിത്രം. വരുണ്‍ ആണ് ചിത്രത്തിലെ നായകന്‍. മാര്‍ച്ച് ഒന്നിനാണ് ചിത്രം റിലീസായത്. എന്നാല്‍ ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ തകര്‍ത്തോടുമ്പോള്‍ ബോക്സോഫീസില്‍ കഷ്ടപ്പെടുകയാണ് ഗൗതം മേനോന്‍ ചിത്രം. 

വെള്ളിയാഴ്ചയാണ് ജോഷ്വ റിലീസായത് ചിത്രത്തിന് ആദ്യ ദിനത്തില്‍ തമിഴ്നാട്ടില്‍ നിന്നും വെറും 30 ലക്ഷം മാത്രമാണ് കളക്ഷന്‍ ലഭിച്ചത്. രണ്ടാം ദിനത്തില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 60 ലക്ഷമാണ്. ചിത്രം ഞായറാഴ്ചത്തെ പ്രൊജക്ഷന്‍ വച്ചും ഒരു കോടി കളക്ഷന്‍ കടക്കില്ലെന്നാണ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. 

വേല്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് അതേ സമയം സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ അരുണ്‍ വിജയിയെ വച്ച് എടുക്കാനിരുന്ന ചിത്രമാണ് ജോഷ്വ: ഇമൈ പോല്‍ കാക എന്നായിരുന്നു വിവരം. എന്നാല്‍ പിന്നീട് നിര്‍മ്മാതാവിന്‍റെ ബന്ധുകൂടിയായ വരുണിനെ നായകനാക്കി ചിത്രം വന്നു. നേരത്തെ ചെറു വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് വരുണ്‍. വിജയ് നായകനായ തലൈവ ചിത്രത്തിലൂടെയായിരുന്നു വരുണിന്‍റെ അരങ്ങേറ്റം.

അതേ സമയം ഗൗതം മോനോന്‍റെ മുന്‍ ചിത്രങ്ങളുടെ കോപ്പി പോലെയാണ് ചിത്രം എന്നാണ് പല നിരൂപണങ്ങളും പറയുന്നത്. ഗൗതം മോനോന്‍ നായകന്മാരുടെ സ്ഥിരം മാനറിസങ്ങള്‍ തന്നെയാണ് ജോഷ്വയിലെ നായകനിലും കാണുന്നത് എന്നാണ് ചില റിവ്യൂകള്‍ പറയുന്നത്. 

ഒരു പെണ്‍കുട്ടിയുടെ സംരക്ഷകനായി മാറേണ്ടിവരുന്ന ഒരു വാടക കൊലയാളിയുടെ കഥയാണ് ചിത്രം പറയുന്നത്. എന്തായാലും ബോക്സോഫീസില്‍ ആദ്യ രണ്ട് ദിവസവും ഒരു ചലനവും ജോഷ്വ സൃഷ്ടിച്ചില്ലെന്ന് വ്യക്തം. മഞ്ഞുമ്മല്‍ ബോയ്സ് കത്തിക്കയറുമ്പോള്‍ ഗൗതം മേനോന്‍ ചിത്രത്തിന്‍റെ സ്ഥിരം പ്രേക്ഷകര്‍ പോലും ഈ ചിത്രത്തെ ശ്രദ്ധിക്കുന്നില്ലെന്നതാണ് അവസ്ഥ.