പൃഥ്വിരാജ് പ്രകടിപ്പിച്ച പ്രതീക്ഷകള്‍ ശരിയാകുകയായിരുന്നു.
കോടിക്കിലുക്കത്തിന്റെ കണക്കുകളാണ് ഇന്ത്യയിലും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായ ഘടകം. മലയാളത്തില്‍ വിജയത്തില്‍ നിര്‍ണായക നേട്ടമായി കോടികളുടെ കണക്കുകള്‍ അടയാളപ്പെട്ട് തുടങ്ങിയത് ദൃശ്യത്തിന്റെ വൻ സ്വീകാര്യതയോടെയാണ്. ആദ്യമായി മലയാളത്തില്‍ നിന്ന് 50 കോടി ക്ലബില്‍ എത്തുന്നത് മോഹൻലാല്‍ നായകനായ ദൃശ്യമായിരുന്നു. സംവിധായകൻ ജീത്തു ജോസഫ് മമ്മൂട്ടി ചിത്രമായി ആലോചിച്ചതാണ് ദൃശ്യം എന്നത് മറ്റൊരു കൗതുകം.
ജീത്തു ജോസഫ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്‍ത മെമ്മറീസിനറെ ചിത്രീകരണത്തിനിടെയായിരുന്നു ദൃശ്യത്തെ കുറിച്ച് ആദ്യമായി വാര്‍ത്തകള്‍ വന്നത്. ദൃശ്യത്തിലെ നായകനായി മോഹൻലാലിനെ കാണാൻ താൻ കാത്തിരിക്കുകയാണ് എന്ന് പൃഥ്വിരാജും പ്രതീക്ഷ പ്രകടിപ്പിച്ചപ്പോള്‍ ദൃശ്യത്തില്‍ ആരാധകര്‍ ആകാംക്ഷയേറി. ഒടുവില്‍ ജോര്‍ജ്ജുകുട്ടിയായി മോഹൻലാല്‍ എത്തിയപ്പോള്‍ ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്‍തു.
മമ്മൂട്ടിയെ മനസില്‍ കണ്ടാണ് ദൃശ്യത്തിന്റെ കഥ എഴുതിയത് എന്ന് ജീത്തു ജോസഫ് വെളിപ്പെടുത്തിയതായും പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായി. എന്തുകൊണ്ടാണ് മമ്മൂട്ടി ദൃശ്യം തിരസ്‍കരിച്ചതെന്നതിനെ കുറിച്ച് വ്യക്തതയില്ല. ഇനി മമ്മൂട്ടി ജീത്തു ജോസഫിനറെ സംവിധാനത്തില്‍ എപ്പോഴായിരിക്കും നായകനായി എത്തുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. മമ്മൂട്ടിയെ നായകനാക്കാനാകുന്ന ഒരു കഥ താൻ ആലോചിക്കുകയാണ് എന്നും മികച്ച ഒന്ന് ലഭിച്ചാല്‍ മാത്രമേ സമീപിക്കൂവെന്നും ജീത്തു ജോസഫും വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു ക്രൈം തില്ലര്‍ ഫാമിലി ചിത്രമായിട്ടാണ് ദൃശ്യം പ്രേക്ഷകരുടെ ഇഷ്‍ടം നേടിയത്. മോഹൻലാലിന്റെ നായികയായി മീനയും വേഷമിട്ട ചിത്രത്തില്‍ അൻസിബ ഹസ്സൻ, എസ്‍തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്, കലാഭവൻ ഷാജോണ്‍, നീരജ് മാധവ്, കുഞ്ചൻ, ഇര്‍ഷാദ് തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ദൃശ്യത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സുജിത് വാസുദേവാണ്. ദൃശ്യത്തിന്റെ നിര്‍മാണം ആന്റണി പെരുമ്പാവൂരായിരുന്നു.
Read More: 'എന്തുകൊണ്ടാണ് റോളക്സ് ചെയ്‍തത്?', സൂര്യ പറഞ്ഞത് വെളിപ്പെടുത്തി കാര്‍ത്തി
