1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലെ ആദ്യത്തെ എയർസ്ട്രൈക്കിനെ ആസ്പദമാക്കിയുള്ള സ്കൈ ഫോഴ്സ്, ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അക്ഷയ് കുമാർ നായകനായ ചിത്രം ഞായറാഴ്ച 27.5 കോടി രൂപ നേടി.

മുംബൈ: അക്ഷയ് കുമാര്‍ നായകനായി വന്നതാണ് സ്‍കൈ ഫോഴ്‍സ്. 1965-ലെ ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ആദ്യത്തെ എയര്‍സ്ട്രൈക്കിന്‍റെ കഥയാണ് വൈകാരികതയും ദേശ സ്നേഹവും ചേര്‍ത്ത് പറയുകയാണ് സ്‍കൈ ഫോഴ്‍സ്. അക്ഷയ് കുമാർ ഫൈറ്റര്‍ പൈലറ്റായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ബോളിവുഡില്‍ വന്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന അക്ഷയ് കുമാറിന് വന്‍ ആശ്വാസമാണ് ഈ ചിത്രം ബോക്സോഫീസില്‍ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അഭിഷേക് അനിൽ കപൂറും സന്ദീപ് കെവ്‌ലാനിയും ചേർന്ന് സംവിധാനം ചെയ്‌ത ചിത്രത്തില്‍ പുതുമുഖം വീർ പഹാരിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്‌കൈ ഫോഴ്‌സ് ഞായറാഴ്ച 27.5 കോടി രൂപയാണ് ഇന്ത്യൻ നെറ്റ് കളക്ഷൻ രേഖപ്പെടുത്തിയത്. ശനിയാഴ്ച നേടിയ 22 കോടിയിൽ നിന്ന് 25 ശതമാനം വർധനവ് രേഖപ്പെടുത്തിയെന്നാണ് ട്രാക്കർ സാക്നില്‍കിന്‍റെ കണക്ക് പറയുന്നത്. ഇതോടെ ചിത്രത്തിൻ്റെ മൊത്തം ആഭ്യന്തര കളക്ഷൻ 61.75 കോടി രൂപയായി. 12.25 കോടിയുടെ ആദ്യ ദിന കളക്ഷനേക്കാൾ 120 ശതമാനത്തിലധികം കൂടുതലാണ് ചിത്രത്തിൻ്റെ ഞായറാഴ്ചത്തെ കളക്ഷൻ എന്നത് ശ്രദ്ധേയമാണ്. 

ഞായറാഴ്ച ഹിന്ദി വിപണിയിൽ ചിത്രം 42.44 ശതമാനം ഒക്യുപെൻസി റേറ്റ് രേഖപ്പെടുത്തി. അതേ സമയം അവസാനം ഇറങ്ങിയ പല അക്ഷയ് കുമാര്‍ ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷനെക്കാള്‍ കൂടുതല്‍ ഇതുവരെ സ്കൈ ഫോഴ്സ് നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 

ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരും ഉണ്ട്. തനിഷ്‍ക ഭാഗ്‍ചിയാണ് സംഗീത സംവിധാനം. പിവിആര്‍ ഐനോക്സ് പിക്ചേഴ്‍സാണ് വിതരണം.