ജീൻ പോൾ ലാലിനെതിരായ നടിയുടെ പരാതി: ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന് വ്യക്തമായി
ഹണി ബി 2 സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. സിനിമയുടെ സിഡി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ചിത്രത്തിന്റെ മേക്കപ്പ് മാനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
ഹണി ബി 2 സനിമയില്‍ അഭിനയിച്ച പുതുമുഖ നടി നല്കിയ പരാതിയില്‍ സംവിധായകന് ജീന്‍ പോള്‍ ലാലും നടന് ശ്രീനാഥ് ഭാസിയും അടക്കം നാല് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പ്രതിഫലം നല്‍കിയില്ലെന്നുമുള്ള പരാതികളിലായിരുന്നു കേസ്. എന്നാല്‍ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയപ്പോള്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചത് തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് നടി മൊഴി നല്‍കിയിരുന്നു. സിനിമയുടെ സിഡി കണ്ടതില്‍ നിന്ന് പരാതിയില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍ . ഇക്കാര്യത്തില്‍ ഏതെല്ലാം വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാകുമെന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിനിടെ സിനിമാ സെറ്റില്‍ നടിക്ക് അതൃപ്തിയുണ്ടാക്കുന്ന സംഭവങ്ങളുണ്ടായെന്ന് മേക്കപ്പ് മാനും മൊഴി നല്കിട്ടുണ്ട്. ജീന്‍ പോള്‍ ലാലടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും. അതേസമയം ശ്രീനാഥ് ഭാസിക്ക് പ്രശ്നങ്ങളില്‍ പങ്കുള്ളതായി കരുതുന്നില്ലെന്നാണ് നടിയുടെ മൊഴി. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിലേ ഇക്കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.