വിലക്കുകളും നിരോധനങ്ങളും പതിവായ ചൈനയില്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ക്കും വിലക്ക്. സ്വഭാവദൂഷ്യം മൂലമാണ് ജസ്റ്റിന്‍ ബീബര്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തിയത്. ബീബറുടെ ജീവിതരീതിയും ശൈലിയുമാണ് കടുത്ത തീരുമാനമെടുക്കാന്‍ ചൈനയെ പ്രേരിപ്പിച്ചതെന്നാണ് വാദം. സ്വഭാവം നന്നാക്കി വന്നാല്‍ പ്രവേശിപ്പിക്കുമെന്ന ഉറപ്പും ചൈന നല്‍കുന്നു. ബീബര്‍ക്ക് രാജ്യത്ത് വലിയ ആരാധക സമ്പത്തുണ്ടെന്ന് തുറന്നു സമ്മതിച്ചാണ് ചൈന നടപടി അറിയിച്ചത്. ബീബറുടെ കഴിഞ്ഞ തവണത്തെ സന്ദര്‍ശനം ജനങ്ങള്‍ക്കിടയില്‍ അവമതിയുണ്ടാക്കിയെന്നാണ് ചൈനയുടെ പക്ഷം.

2013ലാണ് ബീബര്‍ അവസാനമായി ചൈനയില്‍ സന്ദര്‍ശനം നടത്തിയത്. ബീബര്‍ ഈ വര്‍ഷം ചൈന സന്ദര്‍ശിക്കുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തിയ്യതി പ്രഖ്യാപിച്ചിരുന്നില്ല. ദലൈലാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് ഗായകരായ ലേഡി ഗാഗ, ബ്ജോര്‍ക്ക്, ബോന്‍ ജോവി എന്നിവര്‍ക്ക് ചൈനയില്‍ നിലവില്‍ വിലക്കുണ്ട്.