മകളുടെ ഓര്‍മയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ചിത്രയ്ക്ക് വാക്കുകള്‍ കിട്ടിയില്ല. പ്രസംഗിക്കുന്നതിനേക്കാള്‍ നല്ലത് പാടുന്നതാണെന്ന് പറഞ്ഞ് നിറകണ്ണുകളോടെയായിരുന്നു ചിത്ര ഗാനമാലപിച്ചത്. 

പരുമല: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കണ്‍മണിയുടെ, വേര്‍പാടിന്റെ ഓര്‍മിയില്‍ കെഎസ് ചിത്ര പാടിയപ്പോള്‍ കണ്ണീരണിഞ്ഞത് കണ്ടു നിന്നവര്‍. ഗായിക കെഎസ് ചിത്രയുടെ മകളുടെ പേരിൽ പരുമല സെൻറ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ആരംഭിച്ച കീമോതെറാപ്പി വാര്‍ഡിന്റെ ഉദ്ഘാടന വേളയിലായിരുന്നു നെഞ്ചു പൊള്ളിക്കുന്ന കാഴ്ച .

മകളുടെ ഓര്‍മയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ചിത്രയ്ക്ക് വാക്കുകള്‍ കിട്ടിയില്ല. പ്രസംഗിക്കുന്നതിനേക്കാള്‍ നല്ലത് പാടുന്നതാണെന്ന് പറഞ്ഞ് നിറ കണ്ണുകളോടെയായിരുന്നു ചിത്ര ഗാനമാലപിച്ചത്. 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്ര തന്നെ ആലപിച്ച പൈതലാം യേശുവേ എന്ന ഗാനമായിരുന്നു ചിത്ര വേദിയില്‍ പാടിയത്. എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2002 ലായിരുന്നു ചിത്രയ്ക്കും ഹരിശങ്കറിനും പെണ്‍കുഞ്ഞ് ജനിച്ചത്. 2011 ഏപ്രില്‍ മാസത്തിലായിരുന്നു നീന്തല്‍ക്കുളത്തില്‍ വീണ് ചിത്രയുടെ മകള്‍ നന്ദന മരിച്ചത്. 

ക്യാൻസര്‍ രോഗികളുടെ പരിചരണത്തിന് പരുമല ആശുപത്രി തുടങ്ങിയ സ്നേഹ സ്പര്‍ശത്തിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് കീമോ തെറാപ്പി വാര്‍ഡ് തുടങ്ങിയത്. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്‍ദ്ദേശാനുസരണമാണ് വാര്‍ഡിന് ഗായിക ചിത്രയുടെ മകൾ നന്ദനയുടെ പേര് നൽകിയത്. പരുമല ആശപത്രിയിൽ മാതാപിതാക്കളുടെ പേരിൽ രണ്ട് വാര്‍ഡുകൾ നിര്‍മ്മിക്കുമെന്ന് വാര്‍ഡ് ഉദ്ഘാടനം ചെയ്ത വ്യവസായി എം എ യൂസഫലി വാഗ്ദ്ധാനം നല്‍കി.