പരാതിക്കാരിയേയും രണ്ട് സാക്ഷികളേയും കോടതി വിസ്തരിച്ചിരുന്നു

നടന്‍ ഉണ്ണി മുകുന്ദന്‍ പീഡിപ്പിച്ചതായി ആരോപിച്ച് യുവതി നല്‍കിയ കേസിന്‍റെ തുടര്‍നടപടികള്‍ കോടതി മരവിപ്പിച്ചു. പരാതിയില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. കേസില്‍ പരാതിക്കാരെയും സാക്ഷികളെയും വിസ്തരിക്കണമെന്ന് ഉണ്ണി കോടതിയോട് ആവശ്യം ഉന്നയിച്ചിരുന്നു.

സിനിമയുടെ കഥ പറയാനായി ക്ഷണിച്ചതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റില്‍ എത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശയായ യുവതിയുടെ പരാതി. തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്ന് പരാതിക്കാരി അഭിഭാഷകന്‍ മുഖേനെ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരിയേയും രണ്ട് സാക്ഷികളേയും കോടതി വിസ്തരിച്ചു. 

ഇതിനുശേഷം, യുവതിയ്‌ക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നടന്‍റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറപ്പെടുന്ന സംഭവത്തില്‍ 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്.