കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന്‍റെ തന്ത്രപരമായ അന്വേഷണമാണ് പോലീസ് നടത്തിയത്. കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന 'പ്രഖ്യാപന'മായിരുന്നു പള്‍സര്‍ സുനി എന്ന മുഖ്യപ്രതിയെ ആസൂത്രകനുമാക്കി പൊലീസ് സമര്‍പ്പിച്ച ആദ്യ കുറ്റപത്രം. പള്‍സര്‍ സുനിയില്‍ അന്വേഷണം അവസാനിക്കുമെന്ന് ദിലീപ് അടക്കമുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ നീക്കത്തിലൂടെ പൊലീസിനായി. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന അമേരിക്കന്‍ ഷോ നിശ്ചയിച്ചപ്രകാരം നടത്താന്‍ ദിലീപും സംഘവും തീരുമാനിക്കുന്നത് ഇതിന് പിന്നാലെയാണ്.

പള്‍സര്‍ സുനി കാക്കനാട് സബ് ജയിലില്‍ തടവിലായി. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്ന് പതിയെ അപ്രത്യക്ഷമാകുകയും ചെയ്തു. ഈ സമയത്തായിരുന്നു ദിലീപും നാദിര്‍ഷയുമടക്കമുള്ളവര്‍ പങ്കെടുത്ത അമേരിക്കന്‍ സ്റ്റേജ് ഷോ. സംഭവത്തില്‍ തന്‍റെ ഇമേജ് തകര്‍ക്കാനുള്ള 'ക്വട്ടേഷനാ'ണ് നടക്കുന്നതെന്നും ദിലീപ് പറഞ്ഞു. ഈ കാര്യം അമേരിക്കന്‍ സ്റ്റേജ് ഷോയില്‍ ഒരു സ്‌കിറ്റിന്‍റെ രൂപത്തില്‍ ദിലീപ് അവതരിപ്പിച്ചു.

അത് ഇങ്ങനെയായിരുന്നു എന്നാണ് പ്രമുഖ പത്രം പറയുന്നത്.. സ്റ്റേജിലേക്ക് കയറിവരുന്ന ദിലീപിനോട് ഇപ്പോഴത്തെ വിവാദം സംബന്ധിച്ച് ഹരിശ്രീ യൂസഫ് ചോദിക്കുന്നു. ഇതിനിടെ അവിടെ ഓടിക്കൂടുന്ന ആളുകളോട് യൂസഫ് തന്‍റെ പഴ്‌സ് മോഷ്ടിച്ചതായി ദിലീപ് പറയുന്നു. ഓടിക്കൂടിയവരുടെ കൂട്ടത്തില്‍ രമേശ് പിഷാരടിയും ധര്‍മ്മജനുമടക്കമുള്ളവര്‍ ഉണ്ട്. ദിലീപിന്‍റെ ആരോപണത്തോടെ നാട്ടുകാര്‍ യൂസഫിനെ കൈകാര്യം ചെയ്യുന്നു. അപ്പോഴാണ് ദിലീപിന്റെ ഡയലോഗ്. 'ഇത്തരം പ്രചാരണമാണ് കേരളത്തില്‍ നടക്കുന്നത്' എന്നായിരുന്നു ദിലീപിന്റെ സംഭാഷണം.