തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെ ദിലീപിന്റെ മുന്‍നിലപാടുകളും ചര്‍ച്ചാ വിഷയമാകുന്നു. ദിലീപിന്റെ പഴയ ഫേസ്ബുക് പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാകുന്നത്. തന്റെ സിനിമാ തിയറ്ററില്‍ നടന്ന കവര്‍ച്ചയുമായ ബന്ധപ്പെട്ട് പ്രതിയെ പിടിച്ചപ്പോള്‍ ദിലീപ് കേരളാ പോലീസിന് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

ഇതിന് പുറമെ കഴിഞ്ഞവര്‍ഷം മെയ് നാലിന് നാട്ടില്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളെക്കുറിച്ച് ആശങ്കാകുലനായ ദിലീപിന്റെ ഫേസ്ബുക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത്. ഒരു കൊച്ചു പെണ്‍കുട്ടിക്ക് മഹാത്മാ ഗാന്ധി തന്റെ വടി സമ്മാനിച്ചുകൊണ്ട് ഇത് മോളുടെ കൈയിലിരിക്കട്ടെ, ഈ നാട്ടില്‍ ജീവിക്കണം എങ്കില്‍ ഇതാവശ്യമാണെന്ന് പറയുന്ന ചിത്രത്തോടൊപ്പമാണ് ദീലീപ് അന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടത്.നമ്മുടെ നാട്‌ എങ്ങോട്ടാണു പോകുന്നതെന്ന് ചോദിച്ചാണ് ദിലീപ് പോസ്റ്റ് തുടങ്ങുന്നത്.

2016 മെയ് നാലിന് ദിലീപീന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്ന്:

നമ്മുടെ നാട്‌ എങ്ങോട്ടാണു പോകുന്നത്‌? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ്‌ പുറത്ത്‌ വരുന്നത്‌, ഒരമ്മയുയുടെ മകൻ എന്ന് നിലയിൽ , ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്‌ഛൻ എന്ന നിലയിൽ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയുംചെയ്യുന്നു.

സ്വന്തം വീടിന്റെ ഉള്ളിൽപ്പോലും ഒരു പെൺക്കുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ്‌ എന്നെപ്പോലെ പെണ്മക്കളുള്ള എല്ലാ അച്‌ഛനമ്മമാരുടേയും തീരാവേദനയാണ് .ദൽഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മൾ അറിയുന്നു. ആരെയാണു നമ്മൾ രക്ഷകരായ്‌ കാണേണ്ടത്‌? ഗോവിന്ദച്ചാമിമാർ തിന്നുകൊഴുത്ത്‌ ജയിലുകളിൽ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാർ, നമ്മൾ തന്നെ, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം! അതെ കൊടുംകുറ്റവാളികൾ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ "ലൂപ്പ്‌ ഹോൾസി"ലൂടെ ആയുസ്സ്‌ നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊടുംക്രൂരതകൾ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടെ? കാലഹരണപ്പെട്ട നിയമങ്ങൾമാറ്റിയെഴുതപ്പെടണം.

കൊടും കുറ്റവാളികൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം,ആ ശിക്ഷ ഓരോകുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട്‌ വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട്‌ നിയമവും സമൂഹവും എന്തിനുകാണിക്കണം.നിയമങ്ങൾ കർക്കശമാവണം, നിയമം ലംഘിക്കുന്നവന്‌ ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലെ കുറ്റങ്ങൾക്കും, കുറ്റവാളികൾക്കും കുറവുണ്ടാവൂ.
എങ്കിലെ സൗമ്യമാരും, നിർഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ.

അതിന്‌ ഒറ്റയാൾ പോരാട്ടങ്ങളല്ല വേണ്ടത്‌ എല്ലാ രാഷ്ട്രീയപ്പാർട്ടികളും, സാമൂഹ്യ, സാംസ്കാരികപ്രവർത്തരും ചേർന്നുള്ള ഒരു മുന്നേറ്റമാണ്‌.ഇത്‌ ഞാൻ പറയുന്നത്‌ എനിക്കുവേണ്ടി മാത്രമല്ല, പെണ്മക്കളുള്ള എല്ലാ അച്‌ ഛനമ്മമാർക്കും വേണ്ടിയാണ്.NB:ഇതോടൊപ്പമുള്ള ചിത്രം വാട്ട്‌ സാപ്പിൽ നിന്നുംകിട്ടിയതാണു,ശിൽപ്പി ആരായാലും അഭിനന്ദനം അർഹിക്കുന്നു.