തമിഴ് സിനിമയില്‍ സൂര്യയ്ക്കും വിജയ്ക്കും വിലക്ക്?
വിജയ‌്‌യ്ക്കും സൂര്യയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി തമിഴ് സിനിമ വിതരണക്കാർ രംഗത്ത്. വിജയ് നായകനായ ഭൈരവ, സൂര്യ നായകനായ സിങ്കം3 എന്നിവ വലിയ പരാജയങ്ങളായിരുന്നെന്നാണ് ഇവർ ആരോപിക്കുന്നത്. ഇവരുടെ രണ്ടുപേരുടെയും പുതിയ സിനിമകൾ തടയാനും നടന്മാർക്കെതിരെ വിലക്ക് ഏര്‍പ്പെടുത്താനും തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ തീരുമാനിച്ചതായാണ് തമിഴ് മാധ്യമങ്ങളിലെ വാർത്തകൾ.
സൂര്യയുടെയും ഇളദളപതിയുടെയും സമീപകാലത്തെ ചിത്രങ്ങളെല്ലാം വമ്പന്‍ പരാജയങ്ങളാണ്. താരമൂല്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം കള്ളക്കണക്കുകള്‍ പുറത്ത് വിടുന്നത്. വിജയ്‌യുടെ ഭൈരവ നൂറ് കോടി കടന്നു എന്നും ചിത്രം ഗംഭീര വിജയമായി എന്നുമൊക്കെയാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സിനിമ വമ്പന്‍ പരാജയമാണത്രെ.
സൂര്യയുടേതായി ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ സിങ്കം3 ആറ് ദിവസം കൊണ്ട് 100 കോടി നേടി എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണ്. മുന്‍ ചിത്രമായ 24 ഉം മാസുമൊക്കെ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത് എന്ന് വിതരണക്കാര്‍ പറയുന്നു.
കഴിഞ്ഞ രണ്ടുസിനിമകൾ ബോക്സ്ഓഫീസിൽ വിജയിച്ചിട്ടില്ലെന്നും തിയറ്ററിൽ ലഭിച്ച ശരിയായ കണക്കുകളല്ല പത്രമാധ്യമങ്ങളിലൂടെ താരങ്ങള്‍ പുറത്തുവിടുന്നത് എന്നാണ് പ്രധാന ആരോപണം. വിജയ്‌യുടെ പുലി, ഭൈരവ എന്നീ ചിത്രങ്ങൾ കനത്ത പരാജയമായിരുന്നെന്ന് ഇവർ പറഞ്ഞു. മാത്രമല്ല സൂര്യയുടെ 24, സിങ്കം 3 എന്നീ ചിത്രങ്ങളും വിതരണത്തിനെടുത്തിട്ടും നഷ്ടം മാത്രമാണ് ഉണ്ടായതെന്നും വിതരണക്കാര്‍ പറയുന്നു.
കള്ളക്കണക്ക് പറഞ്ഞ് ഫാന്‍സിനെ തെറ്റിദ്ധരിപ്പിക്കുകയാണ് സൂപ്പര്‍താരങ്ങള്‍. മാത്രമല്ല ഇതേ സിനിമകൾ നൂറുകോടി കടന്നെന്നാണ് സിനിമയുടെ നിർമാതാക്കൾ അവകാശപ്പെടുന്നത്. പരാജയപ്പെട്ട സിനിമകള്‍ നൂറു കോടി കടന്നുെവന്ന പ്രചരണംനടത്തുന്നതിലൂടെയും തങ്ങള്‍ക്ക് നഷ്ടം മാത്രമേ സംഭവിയ്ക്കുന്നുള്ളൂ എന്നാണ് വിതരക്കാര്‍ പറയുന്നത്.