സിനിമാ പ്രതിസന്ധി രൂക്ഷമാക്കി മുഴുവൻ തിയേറ്ററുകളും അടച്ചിടാൻ എക്സിബിറ്റേഴ്സ് ഫെഡറേഷൻ നീക്കം. നിലവിലെ തിയേറ്റർ വിഹിതം നിലനിർത്തി പ്രശ്നങ്ങളെ കുറിച്ചു പഠിക്കാൻ സർക്കാർ പുതിയ സമിതിയെ വെക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. എന്നാൽ നിർദ്ദേശം തിയേറ്റർ ഉടമകൾ തള്ളി.
സിനിമാ പ്രതിസന്ധിക്ക് ഒട്ടും അയവില്ല. മലയാള സിനിമയുടെ റിലീസ് മുടക്കി അന്യഭാഷാ സിനിമകൾ മാത്രം പ്രദർശിപ്പിക്കുന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് തിയേറ്ററുകൾ അടച്ചിടാനുള്ള നീക്കം. 10ന് ചേരുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷൻ ജനറൽ ബോഡി അന്തിമ തീരുമാനമെടുക്കും.
ഹിന്ദി- തമിഴ് സിനിമകൾ മാത്രം റിലീസ് ചെയ്താൽ തിയേറ്ററുകൾക്ക് മുന്നിൽ പ്രതിഷേധിക്കുമെന്ന് മലയാള സിനിമാതാരങ്ങളുടെ ഫാൻസ് അസോസിയേഷനുകളും മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ പ്രതിസന്ധി തീർക്കാൻ സർക്കാർ ഇടപെടണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു.
നിലവിലെ തിയേറ്റർ വിഹിതം നിലനിർത്തി പുതിയ സമിതിയെന്ന നിർദ്ദേശം നേരത്തെ സാംസ്ക്കാരികമന്ത്രി ചർച്ചയിൽ മുന്നോട്ട് വച്ചെങ്കിലും ഫെഡറേഷൻ അംഗീകരിച്ചിരുന്നില്ല. പ്രതിസന്ധി തുടരുന്നതിൽ സർക്കാറിന് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി ഇടപെട്ട് ഉടൻ ചർച്ചക്ക് വിളിക്കാനുള്ള സാധ്യതയുണ്ട്.
