വിവാദ നായകനായ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ കീഴടങ്ങി.  ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഹാര്‍വി  വെള്ളിയാഴ്ചയാണ് ന്യൂയോര്‍ക്ക് പൊലീസിന് മുമ്പില്‍ കീഴടങ്ങിയത്

ന്യൂയോര്‍ക്ക്: വിവാദ നായകനായ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ കീഴടങ്ങി. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഹാര്‍വി വെള്ളിയാഴ്ചയാണ് ന്യൂയോര്‍ക്ക് പൊലീസിന് മുമ്പില്‍ കീഴടങ്ങിയത്. ആജ്ഞലീന ജോളി, കേറ്റ് ബെക്കിന്‍സെയില്‍, ലിസെറ്റ് ആന്‍റണി ആസിയ അര്‍ജെ തുടങ്ങി നൂറിലധികം പ്രമുഖരായിരുന്നു ലോകമാകെ ഏറ്റെടത്ത മീ ടു കാമ്പയിനിലൂടെ വെയ്ന്‍സ്റ്റെയ്നെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ 2004ല്‍ വെയ്ന്‍സ്റ്റെയ്ന്‍ തന്നെ പീഡിപ്പിച്ചെന്ന ഐറിഷ് നടി ലൂസിയ ഇവാന്‍സിന്‍റെ ആരോപണങ്ങള്‍ക്ക് മേലാണ് വെയ്ന്‍സ്റ്റെയ്നെതിരെ കുറ്റം ചുമത്തിയതെന്നാണ് റിപ്പോര്‍ട്ട്.ബലാത്സംഗം, ലൈംഗികമായി ദുരൂപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് വെയ്ന്‍സ്റ്റെയ്നെതിരെ ചുമത്തിയിരിക്കുന്നത്. പരസ്പര സമ്മതത്തോടെയാണ് നടിമാരെ ലൈംഗികമായി ഉപയോഗിച്ചതെന്നായിരുന്നു ഹാര്‍വി മുന്‍പ് പറഞ്ഞത്.

ഹോളിവുഡിലെ ഏറ്റവും ശക്തരില്‍ ഒരാളാണ് ഇതോടെ കേസില്‍ കുടുങ്ങുന്നത്. അതേസമയം വെയ്ന്‍സ്‌റ്റെയ്‌ന്റെ അഭിഭാഷകരായ ജൂഡ് ഏയ്ഞ്ചല്‍മെയറും ബെഞ്ചമിന്‍ ബ്രാഫ്മാനും പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസിലാണ് വെയ്ന്‍സ്‌റ്റെയ്‌നെതിരേ ആദ്യം റിപ്പോര്‍ട്ട് പുറത്തു വന്നത്. ഇക്കാര്യത്തില്‍ പിന്നീട് നീണ്ട അന്വേഷണവും നടന്നു. വെയ്ന്‍സ്‌റ്റെയ്‌നെതിരേ അവസാനമായി ആരോപണം ഉന്നയിച്ചിരിക്കുന്നത് ലൂസിയാ ഇവാന്‍സ് എന്ന നടിയാണ്. തന്നോട് 2004 ല്‍ വെയ്ന്‍സ്‌റ്റെയ്ന്‍ ഓറല്‍ സെക്‌സ് ആവശ്യപ്പെട്ടെന്നാണ് അവര്‍ ആരോപിച്ചത്. 

നടി റോസ് മക്‌ഗോവനാണ് ഹോളിവുഡില്‍ വെയ്ന്‍സ്‌റ്റെയ്‌നെതിരേ ആദ്യം ആരോപണവുമായി രംഗത്ത് വന്നത്. ഇരകള്‍ നീതിന്യായത്തോട് ഒരു ചുവട് അടുത്തെന്നായിരുന്നു അവര്‍ വ്യാഴാഴ്ച പ്രതികരിച്ചത്. ഇത് എല്ലാ ഇരകള്‍ക്കും അതിജീവിച്ചവര്‍ക്കും തങ്ങള്‍ നേരിട്ട സത്യം തുറന്നുപറയാന്‍ പ്രതീക്ഷയാകുമെന്ന് അവര്‍ പറഞ്ഞു. 1997 ല്‍ 21 വയസ്സുള്ളപ്പോള്‍ കാന്‍ ഫിലിം ഫെസ്റ്റിവലിനിടയില്‍ വെച്ച് വെയ്ന്‍സ്‌റ്റെയ്ന്‍ തന്നെ ബലാത്സംഗം ചെയ്തതായി ഇറ്റാലിയന്‍ നടി ആസിയ അര്‍ജെന്റോ വ്യാഴാഴ്ച പറഞ്ഞിരുന്നു.

ഹോളിവുഡിലെ വിഖ്യാത പേരുകളായ ഉമാ തുര്‍മന്‍, സല്‍മാ ഹായേക്ക് എന്നിവരെല്ലാം ആരോപണം ഉന്നയിച്ചിരുന്നു. പോപ്പ് താരം മൈക്കല്‍ ജാക്‌സണ്‍, മുന്‍ മരുന്നു കമ്പനി എക്‌സിക്യുട്ടീവ് മാര്‍ട്ടിന്‍ ഷ്‌ക്രെല്ലി തുടങ്ങിയവര്‍ക്ക് വേണ്ടി ഹാജരായ ബ്രാഫ്മാനാണ് വെയ്ന്‍സ്‌റ്റെയ്‌ന്റെ അഭിഭാഷകന്‍. ന്യൂയോര്‍ക്കിലെ ഹോട്ടല്‍ ജീവനക്കാരി ഉയര്‍ത്തിയ ബലാത്സംഗ ആരോപണത്തില്‍ മുന്‍ ഐഎംഎഫ് തലവന്‍ സ്‌ട്രെസ് കാന് വേണ്ടി 2011 ല്‍ കോടതിയില്‍ എത്തിയത് ബ്രാഫ്മാനായിരുന്നു