ബംഗലൂരു: ബംഗളുരുവിൽ കന്നട സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി തടാകത്തിൽ ചാടിയ രണ്ട് നടന്മാരെ കാണാതായി. ഇവർക്കായി തിപ്പകൊണ്ടനഹള്ളി തടാകത്തിൽ മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.മുങ്ങിയ രണ്ട് പേർക്കൊപ്പം തടാകത്തിലേക്ക് ചാടിയ കന്നട താരം ദുനിയ വിജയ് മാത്രമാണ് നീന്തി കരയിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കന്നട താരം ദുനിയ വിജയ് നായകനായ മസ്തിഗുഡി എന്ന കന്നട സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയിലാണ് വൈകീട്ട് മൂന്ന് മണിക്കാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ നിന്നുമുള്ള സംഘ‍ട്ടത്തിനൊടുവിൽ നായകനും വില്ലന്മാരും തടാകത്തിലേക്ക് ചാടുന്ന രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. നായകൻ ദുനിയ വിജയോടൊപ്പം ചിത്രത്തിലെ വില്ലന്മാരായ അനിൽ, ഉദയ് എന്നിവർ ഹെലികോപ്റ്ററിൽ നിന്നും തിപ്പഗൊണ്ടനഹള്ളി തടാകത്തിലേക്ക് ചാടി. എന്നാൽ മൂന്ന് പേരിൽ ദുനിയ വിജയ് മാത്രമാണ് നീന്തി കരയിലെത്തിയത്.

തടാകത്തിൽ മുങ്ങിപ്പോയ അനിലിനും ഉദയിനുമായി മുങ്ങൽ വിദഗ്ദരുടേയും അഗ്നിശമന സേനയുടേയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.. ചിത്രീകരണത്തിന്റെ സമയത്ത് സിനിമയുടെ അണിയറ പ്രവർത്തകർ മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നും മുന്നൊരുക്കം നടത്തിയിരുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. ടിജി ഹള്ളി തടാകത്തിൽ ചിത്രീകരണം നടത്തുന്നതിന് സിനിമ പ്രവർത്തകർ അനുമതിയുണ്ടായിരുന്നോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.കാണാതായ അനിലിനേയും ഉദയിനേയും ദുനിയ വിജയാണ് സിനിമ രംഗത്തേക്ക് കൊണ്ടുവന്നത്.