കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ പങ്കില്ലെങ്കിൽ പിന്നെ ദിലീപിന്റെ മാനേജര്‍ എന്തിനാണ് ഭയക്കുന്നതെന്ന് ഹൈക്കോടതി. കേസില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിയെ നിലവിൽ പ്രതി ചേർത്തിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇപ്പോള്‍ അപ്പുണ്ണി ഒളിവിലാണ്. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കേസില്‍ പ്രതിയാക്കുമോ എന്ന് തീരുമാനിക്കാന്‍ കഴിയൂ എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കേസിലെ പ്രതി സുനിൽകുമാറുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമ വാർത്തകൾ അടിസ്ഥാനമാക്കിയാണ് പോലീസ് തന്നെ പ്രതിയാക്കുന്നതെന്നുമാണ് അപ്പുുണ്ണിയുടെ ജാമ്യഹർജിയിൽ പറയുന്നു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും അപ്പുണ്ണിക്ക് അറിയാമായിരുന്നെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൃത്യത്തിനുശേഷം പിടിക്കപ്പെടുമെന്നായപ്പോള്‍ അപ്പുണ്ണിയെ മുന്നില്‍ നിര്‍‍ത്തി കേസ് ഒതുക്കാന്‍ ദീലീപ് ശ്രമിച്ചിരുന്നുവെന്നും, ജയിലില്‍ കഴിഞ്ഞിരുന്ന സുനില്‍കുമാറിന് ഇടനിലക്കാര്‍ മുഖേന പണം കൈമാറാനുള്ള ദിലീപിന്റെ നീക്കത്തിനുമെല്ലാം മുന്നില്‍ നിന്നത് അപ്പുണ്ണിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.