കൊച്ചി: മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ചില നടിമാര്‍ അഭിപ്രായം പുറത്ത് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലൊന്ന് മലയാളത്തില്‍ ഉണ്ടെന്ന് പറയുകയാണ് ചലച്ചിത്ര നടിയും നാടക പ്രവര്‍ത്തകയുമായ ഹിമ ശങ്കര്‍. അനൂപ് മേനോന്‍ നായകനാവുന്ന 'സര്‍വ്വോപരി പാലാക്കാരന്‍' എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സിനിമാമേഖലയില്‍നിന്ന് ചിലര്‍ വിളിച്ചിട്ടുണ്ട്. അത്തരമൊരു പ്രയോഗം ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. അതിനാല്‍ അതെന്താണെന്ന് പറഞ്ഞയാളോട് ചോദിച്ചു. ‘ബെഡ് വിത്ത് ആക്ടിംഗ്’ എന്നായിരുന്നു അയാളുടെ മറുപടി. 

പിന്നീടും ഇത്തരത്തില്‍ ചിലര്‍ സമീപിച്ചിരുന്നുവെന്നും അതിനുശേഷം ആരുടെയും വിളി വന്നിട്ടില്ലെന്നും പറയുന്നു ഹിമ. 'ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാവാം ഇപ്പോള്‍ ഇത്തരക്കാരുടെ ശല്യമില്ലാത്തത്. ആണ്‍ മേല്‍ക്കോയ്മാ മനോഭാവം മലയാളസിനിമയിലുണ്ട്. 

സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നുപറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നുപറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണ്', ഹിമ പറഞ്ഞവസാനിപ്പിക്കുന്നു.