കൊച്ചി: ചലച്ചിത്രതാരം ജയസൂര്യ ചിലവന്നൂരില്‍ കായല്‍ കയ്യേറിയ സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ വിശദ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 

കേസില്‍ താരത്തെ മൂന്നാം പ്രതിയായാണ് കുറ്റപത്രം നല്‍കിയത്. ഈ കൂറ്റപുത്രം വിജിലന്‍സിന്റെ ലീഗല്‍ പരിശോധനയിലാണിപ്പോഴുള്ളത്. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്. സാറ്റ്‌ലൈറ്റ് സര്‍വേ അടക്കം നടത്തി കണ്ടെത്തിയ വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

താരം സ്ഥലം വാങ്ങുമ്പോഴും കെട്ടിടം നിര്‍മ്മിക്കുന്നതിന് മുന്‍പും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്നും കെട്ടിടം നിര്‍മ്മിക്കാന്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. കെട്ടിടം നിര്‍മ്മിക്കുന്നതിന് കൊച്ചി നഗരസഭ അനുമതി നല്‍കിയതിനാലാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറംപോക്കിലെ നിര്‍മ്മാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബില്‍ഡിങ് ഇന്‍സ്‌പെക്ടറെ കുറ്റക്കാരനാക്കിയത്.

ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതിനല്‍കിയത്.