Asianet News MalayalamAsianet News Malayalam

അപമാനിതനായി ഓടിപ്പോയ ആ പയ്യനാണ്  നമ്മുടെ ഫഹദ് ഹാസിലായത്!

KA Saifudheen on Fahad Fazil
Author
Thiruvananthapuram, First Published Jul 4, 2017, 5:12 PM IST

 

KA Saifudheen on Fahad Fazil

ഏറെ കാലത്തിനു ശേഷം നാട്ടില്‍ പോയപ്പോള്‍ അപ്പച്ചിയുടെ മകന്‍ പറഞ്ഞ ആ കഥ ഇപ്പോള്‍ ഓര്‍ത്തുപോകുന്നു.

കൃത്യം 15 വര്‍ഷം മുമ്പാണ് ആ കഥ നടക്കുന്നത്. 

2002ലെ ഒരു വൈകുന്നേരം ആലപ്പുഴ കടപ്പുറത്ത് ഏതാനും കൂട്ടുകാരുമായി കാറ്റുകൊള്ളാന്‍ വന്ന സുന്ദരനായ ഒരു പയ്യനെ കടപ്പുറത്തെ സ്ഥിരംകുറ്റികള്‍ ചേര്‍ന്ന് റാഗ് ചെയ്തു. ആ പയ്യനുചുറ്റും കൂടിനിന്ന് 'പൂവേ..ഒരു മഴമുത്തം...' എന്ന പാട്ടിലെ ഒട്ടും കൊള്ളാത്ത ചുവടുകളുമായായിരുന്നു ആ ചെറുപ്പക്കാര്‍ പയ്യനെ നിര്‍ദയം അപഹസിച്ചത്?

 

KA Saifudheen on Fahad Fazil

 

ഒരൊറ്റ തെറ്റേ ആ പയ്യന്‍ ചെയ്തുള്ളു.

'കൈയെത്തും ദൂരത്ത്' എന്ന സിനിമയില്‍ ആ പാട്ട് ആടിപ്പാടിയ നടന്‍ അയാളായിരുന്നു. അഭിനയിക്കാന്‍ അറിയാതെ ബാപ്പ സൂപ്പര്‍ സംവിധായകനായതിന്റെ പേരില്‍ നടനാകാന്‍ ഇറങ്ങിത്തിരിച്ചുവെന്നു പറഞ്ഞ് കളിയാക്കി അവര്‍ ആ പയ്യനെ കടപ്പുറത്തുനിന്നു പായിപ്പിച്ചു.

പിന്നെ ആ പയ്യനെക്കുറിച്ച് അധികമാരും അറിഞ്ഞില്ല. എങ്ങോട്ട് പോയി എന്ന് ആരും തിരക്കിയുമില്ല.

പിന്നീടൊരിക്കല്‍ ഓര്‍ക്കുട്ട് കാലത്ത്? അയാളെ ബാംഗ്ലൂരില്‍ എഞ്ചിനിയറിങ്ങിനോ മറ്റോ പഠിക്കുന്നൊരു ചെറുപ്പക്കാരനായി കണ്ടതോര്‍ക്കുന്നു.

ഓര്‍ക്കുട്ടൊക്കെ പോയി ഫേസ്ബുക്കൊക്കെയായ കാലത്ത് 2009ല്‍ ആ ചെറുപ്പക്കാരന്‍ പഴയ കട്ടി മീശയൊക്കെ ചുരണ്ടിക്കളഞ്ഞ് പതിനഞ്ച് മിനിട്ട് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.

പിന്നെ ആ പയ്യനെക്കുറിച്ച് അധികമാരും അറിഞ്ഞില്ല. എങ്ങോട്ട് പോയി എന്ന് ആരും തിരക്കിയുമില്ല.

'കേരള കഫേ' എന്ന 10 സിനിമകളുടെ ആ പരീക്ഷണത്തില്‍ അയാള്‍ ഞെട്ടിച്ചുകളഞ്ഞു. ഭാവം വിടരാത്ത പഴയ കണ്ണുകളായിരുന്നില്ല, അയാളുടേത്. ലോകത്തെ സകല ഭാവവും ഒരു വാശിയോടെ വാരിപ്പിടിച്ചവന്റെ ആവേശമുണ്ടായിരുന്നു ആ കണ്ണുകളില്‍.

ഒടുവില്‍, കാസര്‍കോട്ടെ ഒരു ഗ്രാമത്തിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിലെ സീറ്റിനിടയിലൂടെ ആ കണ്ണുകള്‍ പൊന്തിവരുമ്പോള്‍ ഉയരുന്ന കൈയ്യടിക്കൊപ്പം തിയറ്ററില്‍ നിറഞ്ഞ ആ ഇരമ്പലിന്റെ പേരാണ് ഫഹദ് ഫാസില്‍.

സംവിധായകര്‍ക്കായി വിട്ടുകൊടുത്തൊരു നടന്‍ മലയാളത്തില്‍ ഇപ്പോള്‍ ഇയാളല്ലാതെ മറ്റൊരാളില്ല.

അന്നത്തെ ആ കടപ്പുറം നായകന്മാര്‍ ഇപ്പോള്‍ ആലപ്പുഴ കൈരളി തിയറ്ററില്‍ ക്യൂ നിന്ന് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' കാണുന്നുണ്ടാവും...

ഞങ്ങള്‍ പഠിച്ചിറങ്ങിപ്പോയ ആലപ്പുഴ എസ്.ഡി കോളജിലായിരുന്നു പിന്നീട് ഫഹദും ബോബനുമൊക്കെ പഠിച്ചത് എന്നതില്‍ നിഗൂഢമായ ആഹ്ലാദവും തോന്നുന്നു.

Follow Us:
Download App:
  • android
  • ios