നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ കാവ്യ മാധവന്റെ ഡ്രൈവര്‍ ആയിരുന്നു എന്ന് അന്വേഷണ സംഘത്തിന് സൂചന കിട്ടി. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ഇതിനിടെ ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍ കുമാര്‍ രണ്ട് മാസത്തോളം കാവ്യ മാധവന്റെ ഡ്രൈവര്‍ ആയിരുന്നു എന്ന സൂചനയാണ് പൊലീസിന് കിട്ടിയത്. ഇത് സ്ഥിരീകരിക്കുന്ന മൊഴിയാണ് സുനില്‍ കുമാറും നല്‍കിയിരിക്കുന്നത്. കാവ്യ മാധവനും ദിലീപും സുനില്‍ കുമാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ചോദ്യം ചെയ്യലില്‍ സുനില്‍ കുമാറിനെ അറിയില്ലെന്നാണ് കാവ്യ മാധവന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരുതത്താന്‍ കാവ്യ മാധവനടക്കം കൂടുതല്‍ പേരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും നോട്ടീസ് ഒന്നും ലഭിക്കാത്തിനാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടെന്നാണ് അപ്പുണ്ണിയുടെ തീരുമാനമെന്ന് അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് പറഞ്ഞു. എന്നാല്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്ന നിലപാടിലാണ് പൊലീസ്. ഇയാള്‍ ഒളിവിലായിരുന്നത് കൊണ്ടാണ് ഹാജരാകാനായി നേരിട്ട് നോട്ടീസ് നല്‍കാന്‍ കഴിയാതിരുന്നത്. വീണ്ടും നോട്ടീസ് നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു. അപ്പുണ്ണി ഹാജരായില്ലെങ്കില്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കവും പൊലീസ് നടത്തും. ഇതിനിടെ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റര്‍ കയ്യേറ്റം നടത്തിയെന്ന് പരാതി നല്‍കിയിരുന്ന കെ സി സന്തോഷില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു.

ദിലീപിന് തൃശൂര്‍ മുന്‍ കളക്ടര്‍ എം എസ് ജയ എന്നിവരാണ് എതിര്‍ കക്ഷികള്‍. പൊതു പ്രവര്‍ത്തകന്‍ പി ഡി ജോസഫ് നല്‍കിയ പരാതിയിലാണ് നടപടി.