കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് അറസ്റ്റ് ഭീഷണി നില നില്‍ക്കുന്നെന്ന് കാണിച്ച് നടി കാവ്യാമാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഉച്ചകഴിഞ്ഞ സമയത്തേക്ക് മാറ്റി. പ്രതിഭാഗം അഭിഭാഷകന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വാദം മാറ്റി വെച്ചത്. 

അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യയെന്ന നിലയില്‍ തന്നെ പീഡിപ്പിക്കുകയാണെന്നും ദിലീപിന്റെ കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കാവ്യയുടെ ഹര്‍ജിയില്‍ പറയുന്നു. സുനിയുമായി പരിചയമില്ലെന്നും മാഡമെന്നതു സാങ്കല്‍പ്പിക കഥാപാത്രമാണെന്നും കാവ്യയുടെ ഹര്‍ജിയിലുണ്ട്.