'കൊല്ലവര്‍ഷം 1193'; കേരളത്തിലെ പ്രളയം സിനിമയാവുന്നു
നേരത്തേ ചെന്നൈ വാരം എന്ന പേരില്‍ ചെന്നൈ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അമലും സംഘവും.
മലയാളികളെ നൂറ്റാണ്ടിന്‍റെ ദുരിതങ്ങളിലേക്ക് തള്ളിവിട്ട പ്രളയം സിനിമയാവുന്നു. കൊല്ലവര്‍ഷം 1193 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമല്‍ നൗഷാദ് ആണ്. നേരത്തേ ചെന്നൈ വാരം എന്ന പേരില്‍ ചെന്നൈ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അമലും സംഘവും. ചെന്നൈ പ്രളയത്തേക്കാള്‍ വലിയ ദുരന്തം കേരളം നേരിട്ടതിന് ശേഷം ചെന്നൈ വാരം പ്രോജക്ടില്‍ ചില തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയാണ് കൊല്ലവര്‍ഷം 1193 ഒരുക്കുക. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് തിരുവോണദിനത്തില്‍ പുറത്തെത്തി.
കൊല്ലവര്‍ഷം 1193നെക്കുറിച്ച് സംവിധായകന്‍
"ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയായിരുന്നു 'ചെന്നൈ വാരം'. പരിചയമുള്ളവരും അല്ലാത്തവരുമായിട്ടെല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു, എന്തുകൊണ്ട് തമിഴ് എന്ന്. അതും ആദ്യ ചിത്രം. ഉത്തരം ലളിതമായിരുന്നു, ഞാൻ എഴുതിയ ഓരോ വരികളിലെയും വികാരങ്ങൾ ആ ജനതക്കെ മനസ്സിലാകൂ. കാരണം അവരായിരുന്നു അത് നേരിൽ അനുഭവിച്ചത്.
1 വർഷം കഴിഞ്ഞു, ഞാൻ കേട്ടറിഞ്ഞതെന്തോ, അത് ഞാൻ അടക്കം നമ്മൾ എല്ലാവരും നേരിട്ടനുഭവിക്കുന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു. ഒരു പക്ഷേ ചെന്നൈ നേരിട്ടതിനേക്കാൾ പലയിരട്ടി നാം അനുഭവിച്ചു. പക്ഷെ അപ്പോഴും നമ്മളെല്ലാവരും കൂടെ നിന്നു. ജാതി മറന്ന്, നിറം മറന്ന്, രാഷ്ട്രീയം മറന്ന്. എന്റെ നാടിനു വേണ്ടിയെന്ന് ഞാനും നീയും പറഞ്ഞു. എന്‍റെ സംവിധാനത്തിലെ ആദ്യ സിനിമക്ക് തിരക്കഥയെഴുത്തിൽ എവിടെയൊക്കെയോ എന്റെ നാടും ഉൾപ്പെട്ടു. നാം അറിഞ്ഞത് ലോകം അറിയാനും നാം ചേര്‍ത്തത് ലോകത്തെ അറിയിക്കാനും തോന്നി. ചെന്നൈ വാരത്തിൽ ചില തിരുത്തലുകളും കൂട്ടിക്കിച്ചേർക്കലുകൾക്കും ശേഷം ഞാൻ "കൊല്ലവർഷം 1193" ൽ എത്തിയിരിക്കുകയാണ്. എല്ലാവരും അനുഗ്രഹിക്കുക. ചിലപ്പോഴെങ്കിലും എന്റെ വരികളിൽ ഞാൻ നമ്മൾ പലരെയും കാണുന്നുണ്ട്."
ദേവന്‍ മോഹനനാണ് ഛായാഗ്രഹണം. സംഗീതം സഞ്ജയ് പ്രസന്നന്‍, എഡിറ്റിംഗ് ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം ജോസഫ് എഡ്വേര്‍ഡ് എഡിസണ്‍.