ജൂലൈ 25 ന് തിയറ്ററുകളില്‍
അഭിനേതാവ് എന്ന നിലയില്‍ കൈയടി നേടിയ നിരവധി ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്‍റെ ഫിലിമോഗ്രഫിയില്‍ ഉണ്ട്. അതിലൊന്നായിരുന്നു ദിലീഷ് പോത്തന്‍റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തെത്തിയ തൊണ്ടിമുതലും ദൃക്സാക്ഷിയും. ചിത്രത്തില്‍ ഒരു മോഷ്ടാവിന്‍റെ വേഷത്തിലാണ് ഫഹദ് എത്തിയത്. ഇപ്പോഴിതാ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു കള്ളന്‍റെ റോളില്‍ എത്തുകയാണ് ഫഹദ്. തമിഴ് ചിത്രം മാരീചനിലാണ് ഫഹദ് വീണ്ടും കള്ളനായി എത്തുന്നത്. വടിവേലുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ നല്‍കുന്ന സൂചന പ്രകാരം മറവിരോഗമുള്ള ആളാണ് വടിവേലുവിന്‍റെ കഥാപാത്രം. ഇയാളില്‍ നിന്ന് വലിയ ഒരു തുക മോഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഫഹദിന്‍റെ കഥാപാത്രം. ഒരു റോഡ് ത്രില്ലര്‍ ആയ ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് ശങ്കര്‍ ആണ്. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിച്ച ഈ ചിത്രം നിര്‍മ്മാണ കമ്പനിയുടെ 98-ാമത് സംരംഭമാണ്. 2023 ല്‍ പുറത്തെത്തിയ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീചന്‍.
ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വി കൃഷ്ണമൂർത്തിയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് എന്നിവരുൾപ്പെടെ ശ്രദ്ധേയമായ ഒരു കൂട്ടം അഭിനേതാക്കളാണ് ഈ ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ദൃശ്യങ്ങൾ കലൈശെൽവൻ ശിവാജി പകർത്തിയിരിക്കുന്നു, സംഗീതസംവിധാനം യുവൻ ശങ്കർ രാജയാണ്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം മഹേന്ദ്രൻ. എ പി ഇന്റർനാഷണൽ ആണ് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ജൂലൈ 25 നാണ് ചിത്രത്തിന്‍റെ റിലീസ്.

