സിദ്ദിഖാണ് പ്രഥമ കലാഭവന്‍ പുരസ്‌ക്കാരം സ്വന്തമാക്കിയത്

മലയാള സിനിമയുടെ മെഗാ സ്റ്റാറിനെ മുന്നില്‍ കിട്ടിയാല്‍ എന്തുചെയ്യും. പലര്‍ക്കും പല ഉത്തരങ്ങളാകും ഉണ്ടാകുക. എന്നാല്‍ കലാഭവന്‍ സ്ഥാപകന്‍ ഫാദര്‍ ആബേലിന്റെ പേരിലുള്ള പ്രഥമ കലാഭവന്‍ പുരസ്‌ക്കാരദാന വേദിയില്‍ അവതാരകന്‍റെ ചോദ്യം ഏവര്‍ക്കും രസിക്കുന്നതായിരുന്നു. മമ്മൂട്ടിയോട് ഒരു മിമിക്രി ഐറ്റം അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു പരിപാടിയുടെ അവതാരകന്‍.

മലയാളസിനിമയില്‍ നിറസാന്നിധ്യമായി മമ്മൂട്ടി മാറിക്കഴിഞ്ഞിട്ട് അഞ്ച് പതിറ്റാണ്ടാകുകയാണ്. 1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകളില്‍ തോണിക്കാരനായെത്തിയ മെലിഞ്ഞ ചെറുപ്പക്കാരന്‍റെ സ്വപ്നങ്ങളില്‍ സിനിമ മാത്രമായിരുന്നു. ആദ്യ കാലത്ത് ഏവരെയും പോലെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ കയറി ഇറങ്ങുകയായിരുന്നു ഇന്നത്തെ താരരാജാവിന്‍റെയും പതിവ് ശീലം. അതിനിടയില്‍ ഭക്ഷണത്തിനും ചിലവിനുമുള്ള വക കണ്ടെത്തിയത് മിമിക്രി പരിപാടികളിലൂടെയായിരുന്നു

മലയാളക്കരയില്‍ മിമിക്രിയുടെ പുതിയ ലോകം കാട്ടിതന്ന കലാഭവന്‍റെ സ്ഥാപകന്‍ ഫാദര്‍ ആബേലിന്റെ പേരിലുള്ള പ്രഥമ കലാഭവന്‍ പുരസ്‌ക്കാരദാന വേദിയില്‍ മമ്മൂട്ടി തന്‍റെ മിമിക്രി കാലഘട്ടത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു. 1981 ലാണ് കലാഭവനില്‍ മിമിക്രി ആരംഭിച്ചതെന്ന് മെഗാസ്റ്റാര്‍ ചൂണ്ടിക്കാട്ടി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവനില്‍ മിമിക്രി തുടങ്ങിയിരുന്നെങ്കില്‍ തന്‍റെ പേരിനൊപ്പവും കലാഭവന്‍ എന്നുണ്ടാകുമായിരുന്നെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് ഏവരും അത് സ്വീകരിച്ചത്.

മിമിക്രി കാലഘടത്തെക്കുറിച്ച് വിവരിച്ച മെഗാസ്റ്റാറിനോട് അപ്രതീക്ഷിതമായാണ് അവതാരകന്‍ ഒരു മിമിക്രി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. 'ഒരുപിടി മികച്ച കലാകാരന്‍മാര്‍ ഇന്ന് മിമിക്രി നല്ല രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്. അഭിനയമാണ് എന്‍റെ മേഖല. തരക്കേടില്ലാതെ അഭിനയിച്ചുവരികയാണ്. രണ്ടും കൂടി ചെയ്കത് കുളമാക്കാന്‍ ഞാനില്ല', മമ്മൂട്ടിയുടെ മറുപടി നിറഞ്ഞ കയ്യടിയോടെ ഏവരും സ്വീകരിച്ചു. പ്രമുഖ നടന്‍ സിദ്ദിഖാണ് പ്രഥമ കലാഭവന്‍ പുരസ്‌ക്കാരം സ്വന്തമാക്കിയത്. കേരളത്തിന്‍റെ കലാരംഗത്ത് കലാഭവന്‍റെ സ്ഥാനം വളരെ വലുതാണെന്ന് രണ്ടുപേരും പറഞ്ഞു.