അച്ഛന്റെ ഓർമ്മദിനത്തിൽ നടി സ്നേഹ ശ്രീകുമാർ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമായി. Actress Sneha Sreekumar shares emotional note about her father
ടെലിവിഷനിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ മാറിയ നടിയാണ് സ്‌നേഹ ശ്രീകുമാര്‍. അഭിനേതാവായ ശ്രീകുമാറിനെയാണ് സ്‌നേഹ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുമുണ്ട്. വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതുപോലെ തന്നെ പല സാമൂഹ്യ വിഷയങ്ങളിലും ശക്തമായി പ്രതികരിക്കുന്ന വ്യക്തി കൂടിയാണ് സ്നേഹ. നടി ആക്രമിക്കപ്പെട്ട കേസിലടക്കം സ്നേഹ സ്വന്തം നിലപാട് വ്യക്തമാക്കി രംഗത്തു വന്നിരുന്നു. ഈ പ്രതികരണ ശേഷിയും സാമൂഹ്യബോധവുമൊക്കെ സ്വന്തം അച്ഛനിൽ നിന്നും ലഭിച്ചതാണെന്നു പറയുകയാണ് സ്നേഹ. അച്ഛന്റെ ഓർമദിനത്തിലാണ് സ്നേഹ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.
‘ആ ധൈര്യമാണ് ശക്തിയായി കൂടെയുള്ളത്’
''അച്ഛന്‍, ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് നഷ്ടപ്പെട്ടതാണ്. അച്ഛന്‍ പറഞ്ഞു തന്ന കാര്യങ്ങള്‍ തന്നെയാണ് ജീവിതത്തില്‍ ഇപ്പഴും വഴികാട്ടിയായി നില്‍ക്കുന്നത്. അവനവന്റെ പ്രവര്‍ത്തികളില്‍ വിശ്വാസത്തോടെ ഭയമില്ലാതെ ജീവിക്കുക, അതിനാണ് ഇന്നും ഞാന്‍ ശ്രമിക്കുന്നത്. വേണ്ട സ്ഥലങ്ങളില്‍ പ്രതികരിക്കുക എന്നത് അച്ഛനില്‍ നിന്നും കിട്ടിയ പാഠമാണ്. അച്ഛന്റെ പെണ്‍കുട്ടികളെ സ്വയംപര്യാപ്തരാക്കി, പ്രതികരണശേഷി ഉള്ളവരാക്കി വളര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. ആ ധൈര്യം ആണ് ഇന്നും ശക്തിയായി കൂടെ ഉള്ളത്.
നന്നായി വായിക്കുന്ന, എഴുതുന്ന, മറ്റുള്ളവരെയും കൂടെ കൂട്ടുന്ന, പരിചയമുള്ളവരൊക്കെ അംഗീകരിച്ച ഒരു പൊതുപ്രവര്‍ത്തകന്റെ മകള്‍ ആണ് എന്നതില്‍ എന്നും അഭിമാനമാണ്. ആ സ്‌നേഹം അനുഭവിച്ചു മതിയായില്ല എന്ന വേദന മാത്രം...'', സ്നേഹ ശ്രീകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അഭിനേത്രി എന്നതിലുപരി, നല്ലൊരു നര്‍ത്തകി കൂടെയാണ് സ്‌നേഹ ശ്രീകുമാര്‍. സമീപകാലത്ത് സ്‌നേഹക്കെതിരെ കലാമണ്ഠലം സത്യഭാമ നടത്തിയ പരമാര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ബോഡി ഷെയിമിങ് നടത്തിക്കൊണ്ട് വളരെ അസഭ്യമായ ഭാഷയില്‍ പ്രതികരിച്ച സത്യഭാമയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി സ്നേഹ രംഗത്തെത്തുകയും ചെയ്തിരുന്നു.



