ഗായിക അഭിരാമി സുരേഷ് തന്‍റെ കരിയർ ഷിഫ്റ്റിനെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും തുറന്നുപറയുന്നു
മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് അഭിരാമി സുരേഷ്. സഹോദരി അമൃത സുരേഷിനൊപ്പം നിരവധി കൺസേർട്ടുകളും മറ്റും ചെയ്യുന്ന അഭിരാമി സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനൽ അഭിമുഖത്തിൽ അഭിരാമി പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്. ''ജീവിതം എവിടെയോ നിന്ന് എങ്ങോട്ടൊക്കെയോ പോയികൊണ്ടിരിക്കുന്നു. ആദ്യമൊക്കെ എനിക്ക് അഭിനയമോഹമായിരുന്നു. അങ്ങനെ കുറച്ച് അഭിനയിച്ചു. പിന്നെ ആങ്കറിങും മോഡലിങും എല്ലാമായിരുന്നു ആഗ്രഹം. അതൊക്കെ ചെയ്തു. കുറച്ച് കാലം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിച്ചു. പിന്നെ ഒരു ജ്വല്ലറി ബിസിനസ് തുടങ്ങി. ഇതിനെല്ലാം ശേഷം ബിഗ് ബോസിലേക്ക് പോയി. ചെയ്യുന്നത് എന്ത് തന്നെയായാലും അത് പൂർത്തിയാക്കാനുള്ള കഴിവ് എന്റെ സ്വഭാവത്തിന് ഇല്ല. ക്ഷമയുമില്ല. വലിയ സ്വപ്നങ്ങളിൽ പലതും നടക്കുമോയെന്ന് പോലും ഉറപ്പില്ലാത്തവയായിരുന്നു.
ഹോട്ടൽ ബിസിനസ് നടത്തുക എന്നത് എന്റെ ആഗ്രഹമായിരുന്നു. ഒരു അബ്കാരിയാവണമെന്ന് ഞാൻ ഇടയ്ക്കിടെ പറയുമായിരുന്നു. ഇപ്പോൾ എന്റെ കടയിൽ കള്ളുണ്ട്. പനങ്ങാടാണ് എന്റെ കഫേ ഉള്ളത്. എവിടുന്നൊക്കെയോ തുടങ്ങി ഇപ്പോൾ അബ്കാരിയിൽ വന്ന് നിൽക്കുകയാണ്. റിയൽ അബ്കാരിയെന്ന് വിളിക്കാമോയെന്ന് എനിക്ക് അറിയില്ല. കള്ളിന്റെ ലൈസൻസ് വേറെ ആളുടെ പേരിലാണ്. പല ഫ്ലേവറിലുള്ള കള്ളുകൾ എന്റെ കടയിൽ ലഭിക്കും. മുന്തിരികള്ള്, നെല്ലിക്ക കാന്താരി കള്ള് തുടങ്ങിയവയെല്ലാമുണ്ട്. അതിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനുള്ള ശ്രമത്തിലാണ്. കള്ള് മാത്രമല്ല നല്ല ഭക്ഷണവും അവിടെ ലഭിക്കും.
ഇനിയും എന്തൊക്കയോ എനിക്ക് കിട്ടാനുണ്ടെന്ന ഫീലുണ്ട്. യൂണിവേഴ്സ് എന്തൊക്കയോ എനിക്ക് തരുന്നുണ്ട്. ചിലതൊക്കെ ഞാൻ എടുത്തു. ഇനിയും ബാക്കിയുണ്ടെന്ന് കരുതുന്നു. കുറേ ആഗ്രഹങ്ങളുണ്ട്. അതൊന്നും ഇപ്പോൾ പറയുന്നില്ല. പറഞ്ഞാൽ നടക്കില്ല എന്നല്ലേ പറയുക'', അഭിരാമി അഭിമുഖത്തിൽ പറഞ്ഞു.



