‘ദി കേരള സ്റ്റോറി 2’ ട്രെയ്‍ലറുമായി ബന്ധപ്പെട്ടുണ്ടായ ബീഫ് വിവാദത്തിൽ പ്രതികരണവുമായി മിനിസ്ക്രീൻ താരങ്ങളായ ബിന്നി സെബാസ്റ്റ്യനും നൂബിൻ ജോണിയും

2023 ല്‍ പുറത്തെത്തിയ വിവാദചിത്രം ദി കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്. രണ്ടാം ഭാഗത്തിന്‍റെ ഒരാഴ്ച മുന്‍പ് പുറത്തെത്തിയ ട്രെയ്‍ലര്‍ വലിയ ചര്‍ച്ചയും വിവാദവും ആയിരുന്നു. വിവാഹിതയായി എത്തുന്ന ഒരു ഹിന്ദു യുവതിയെ മുസ്‍ലിം കുടുംബം നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമായിരുന്നു ട്രെയ്‍ലറിലെ ഹൈലൈറ്റ്. ഈ രംഗം വലിയ വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മിനിസ്ക്രീൻ താരങ്ങളായ ബിന്നി സെബാസ്റ്റ്യനും നൂബിൻ ബെന്നിയും. ബിന്നിയുടെ പുതിയ ക്ലോത്തിങ്ങ് ബ്രാൻഡിന്റെ ലോഞ്ചിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.

''സിനിമ കണ്ടാൽ ആളുകൾ സ്വാധീനിക്കപ്പെടും എന്ന കാര്യം ശരി തന്നെയാണ്. എത്രയോ സിനിമകൾ കാരണം അങ്ങനെ സംഭവിച്ചിരിക്കുന്നു. പക്ഷേ, സിനിമ കണ്ടിട്ട് ആരെങ്കിലും, പ്രത്യേകിച്ച് മലയാളികൾ പൊറോട്ടയും ബീഫും കഴിക്കാതിരിക്കുമോ? സിനിമ കണ്ട് സ്വാധീനിക്കപ്പെടണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനം അല്ലേ? ബീഫ് ആരെങ്കിലും വേണ്ടെന്ന് വെക്കുന്നുണ്ടെങ്കിൽ അതിന് കാരണം കൊളസ്ട്രോൾ കൂടുന്നതും യൂറിക്ക് ആസിഡ് കൂടുന്നതുമൊക്കെ ആയിരിക്കും. യൂറിക്ക് ആസിഡ് കൂടിയത് കാരണം ഞങ്ങൾ ബീഫ് കഴിക്കുന്നത് കുറച്ചിരിക്കുകയാണ്, നൂബിന് അധികം ബീഫ് കൊടുക്കാറുമില്ല. അല്ലാതെ കേരള സ്റ്റോറി കണ്ടിട്ട് അല്ല'', ബിന്നി പറഞ്ഞു. തന്നോട് ആര് എന്തു പറഞ്ഞാലും തനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കും എന്നായിരുന്നു നൂബിന്റെ പ്രതികരണം.

വിവാദം സൃഷ്ടിച്ച ദി കേരള സ്റ്റോറി ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. 20 കോടിയോളം ബജറ്റില്‍ തയ്യാറാക്കപ്പെട്ട ചിത്രം ബോക്സ് ഓഫീസില്‍ 300 കോടിക്ക് മുകളിലാണ് നേടിയത്. മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. അതേസമയം ചിത്രത്തില്‍ പറഞ്ഞ മതപരിവര്‍ത്തനത്തിന്‍റെയുള്‍പ്പെടെയുള്ള കണക്കുകള്‍ വസ്തുതയല്ലെന്ന് സംവിധായകന്‍ തന്നെ പിന്നീട് സമ്മതിച്ചിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming