ആളുകള്‍ എപ്പോഴും ചോദിക്കുന്ന ചോദ്യത്തെക്കുറിച്ച് പറയുന്നു സിന്ധു കൃഷ്ണ. അതിനുള്ള മറുപടിയും
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ് നടൻ കൃഷ്‍ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുകളുമായി സജീവമാണ്. പല പ്രേക്ഷകരും ഇപ്പോൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കൃഷ്‍ണകുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരെയും കാണുന്നത്. ഇതിൽ സോഷ്യൽ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ആളാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. സിന്ധു കൃഷ്ണ പങ്കുവെക്കുന്ന വ്ളോഗുകൾക്ക് സോഷ്യൽ മീഡിയയിൽ പ്രത്യേകം ഫാൻബേസ് തന്നെയുണ്ട്. നാലു പെൺമക്കളുമൊന്നിച്ചുള്ള ജീവിതത്തെക്കുറിച്ചാണ് പുതിയ അഭിമുഖത്തിൽ സിന്ധു കൃഷ്ണ സംസാരിക്കുന്നത്.
''നാല് മക്കൾ വേണമെന്ന് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. അങ്ങനെ സംഭവിച്ചതാണ്. ആൺകുട്ടികൾക്ക് വേണ്ടി ശ്രമിച്ചല്ല നാല് പെൺകുട്ടികൾ പിറന്നത്. എല്ലാവരും അങ്ങനെ ചോദിക്കും. രണ്ടാമത്തെ മകളെ ഗർഭിണിയായപ്പോൾ മാത്രം ഇതൊരു ആൺകുട്ടിയായിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് കൊള്ളാമെന്ന് ഞാനും കിച്ചുവും (കൃഷ്ണകുമാർ) ചിന്തിച്ചിട്ടുണ്ട്. പക്ഷേ ജനിച്ചപ്പോൾ പെൺകുട്ടി. അതിനു ശേഷം ഇഷാനി ഉണ്ടായി. അപ്പോൾ എല്ലാവർക്കും അതിശയമായിരുന്നു. പക്ഷേ, പതിയെ പെൺകുട്ടികൾ എനിക്ക് കംഫർട്ടബിളായി. അവരെ മാനേജ് ചെയ്യാൻ കുറേക്കൂടി ഈസിയാണ്. എനിക്ക് കുട്ടികളെ ഡ്രസ് ചെയ്യിക്കുന്നതൊക്കെ ഇഷ്ടമായത് കൊണ്ട് ഹാപ്പിയായിരുന്നു. ഞാനിപ്പോൾ ചെറുപ്പമായിരുന്നെങ്കിൽ എനിക്ക് ഒരു പെൺകുട്ടി കൂടി ജനിച്ചാലും അത് കാര്യമാക്കില്ല. കാരണം പെൺകുട്ടികളോടൊപ്പം ഞാൻ അത്രയ്ക്ക് ഹാപ്പിയാണ്.
ഞാൻ ഒരുപാട് സ്ട്രസും എടുത്തിട്ടുണ്ട്. നാല് പേരുടെയും സുരക്ഷിതത്വം നോക്കി. അവരുടെ ദേഹത്ത് ഒരാൾ തെറ്റായി സ്പർശിക്കാതിരിക്കാനും മോശമായി പെരുമാറാതിരിക്കാനും എന്റെ കണ്ണും മനസും ഓടിയോടി ഞാൻ തളർന്നിട്ടുണ്ട്. അവരെ ഓട്ടോയിൽ പോലും വിടില്ലായിരുന്നു. ട്യൂഷൻ കഴിഞ്ഞ് വിളിക്കാൻ ഞാൻ തന്നെ പോകും. ഇന്നും ഞാനാണ് ഹൻസുവിനെ കൊണ്ട് പോകുന്നത്. ഓമി വന്ന ശേഷമാണ് അത് അൽപം കുറഞ്ഞത്'', വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ സിന്ധു കൃഷ്ണ പറഞ്ഞു.



