മോഹന്‍ലാലിന് ലെഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ചപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങളോട് എങ്ങനെയാണ് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്. വളരെക്കാലത്തിന് ശേഷം ഈ വിഷയത്തില്‍ തുറന്ന് പറച്ചില്‍ നടത്തുകയാണ് മോഹന്‍ലാല്‍. ഒരു വനിത മാസികയുടെ അഭിമുഖ പരമ്പരയിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

പട്ടാള സിനിമകളില്‍ അഭിനയിച്ചതു കേണല്‍ പദവി സംഘടിപ്പിക്കാനാണോ എന്ന ചോദ്യത്തിനാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. കേണല്‍ പദവിയൊന്നും ഒന്നു രണ്ടു സിനിമകളില്‍ അഭിനയിച്ചാലുടന്‍ കിട്ടുന്നതൊന്നുമല്ല, ഞാന്‍ ആദ്യമൊരു പട്ടാളസിനിമ ചെയ്തു. അതിനു പോയപ്പോള്‍ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോള്‍ സേനയോട് ഒരാവേശമുണ്ടായി, സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹമുണ്ടായി. അന്വേഷിച്ചപ്പോഴാണ് ടെറിറ്റോറിയില്‍ ആര്‍മിയെപ്പറ്റി അറിഞ്ഞത്.

നമ്മുടെ താല്‍പര്യം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്‍റെ ഗുഡ്‌വില്‍ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു. ഞാനതില്‍ ചേര്‍ന്ന ശേഷം നമ്മുടെ നാട്ടില്‍ നിന്നു സേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ 40% വര്‍ധനയുണ്ടായെന്നാണ് അറിഞ്ഞിട്ടുള്ളത്. ഞാന്‍ പല തവണ സൈനികാസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. അതൊക്കെ വണ്‍സ് ഇന്‍ എ ലൈഫ് ടൈം ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നു മോഹന്‍ലാല്‍ പറയുന്നു.