സംഗീത സംവിധായകൻ കെ. ജെ. ജോയ് അന്തരിച്ചു
1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം.
![Music Director K J Joy passed away sts Music Director K J Joy passed away sts](https://static-ai.asianetnews.com/images/01hm5e8c29bcyc9nfcsqgvz86k/mixcollage-15-jan-2024-07-39-am-2381_363x203xt.jpg)
ചെന്നൈ:
സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു. 77ആം വയസ്സിൽ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ ജോയ് മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യൻ എന്നാണ് അറിയപ്പെടുന്നത്. സംഗീതത്തിലൂടെ ആനന്ദം. ജീവിതം നിറയെ ആഘോഷം. 70കളിൽ പിറന്ന ജോയ് ഹിറ്റുകളിലും കേട്ടത് ഉന്മാദത്തിന്റെ ഈണങ്ങളാണ്. മലയാള സിനിമയിൽ ആധുനികതയക്ക് വഴി തുറന്ന
സംഗീത സംവിധായകനായിരുന്നു കെ ജെ ജോയ്.
പള്ളി ഗായകസംഘത്തിൽ തുടങ്ങി എം എസ് വിശ്വനാഥന്റെ സഹായിയായി സിനിമയിൽ എത്തിയ കെ ജെ ജോയ് 1975ൽ പുറത്തിറങ്ങിയ ലവ് ലെറ്ററിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകൻ ആയത്. പ്രണയവും വിഷാദവും ഹാസ്യവും ഭക്തിയും ഒരു പോലെ വഴങ്ങിയപ്പോൾ ട്യൂണിന് അനുസരിച്ച് വരികൾ എന്ന പുതുവഴി ഉറച്ചു മലയാള സിനിമയിൽ.
അക്കോർഡിയൻ വാദകനായി സലിൽ ചൗദരി അടക്കം ഇതിഹാസങ്ങളുടെ ആദരം ആർജിച്ച ജോയ്, ദക്ഷിനെന്ത്യൻ സിനിമാ സംഗീതത്തിൽ കിബോർഡിന്റെയും പശ്ചാത്യ സംഗീത ഉപകരണങ്ങളുടെയും അനന്ത സാദ്ധ്യതകൾ ആദ്യമായി തിരിച്ചറിഞ്ഞും വ്യത്യസ്തനായി. ചടുല നമ്പറുകളിലൂടെ 70കളിലും 80കളിലും പുതുതലമുറയ്ക്ക് ആവേശം ആയി. ആത്മ സുഹൃത്തായ ജയന് വേണ്ടി സൃഷ്ടിച്ച ഗാനങ്ങളെല്ലാം കാലം മായ്ക്കാത്ത ഹിറ്റുകൾ ആയി. പക്ഷാഘാതത്തേ തുടർന്ന് ഏറെനാളായി വിശ്രമത്തിൽ ആയിരുന്നു ഇദ്ദേഹം. വിദേശത്തുള്ള മക്കൾ ബുധനാഴ്ച എത്തിയ ശേഷം ചെന്നൈയിൽ ആണ് സംസ്കാരം.