ചെന്നൈ: ആര്‍കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. പത്രിക തള്ളിയതില്‍ പ്രതിഷേധിച്ച് തണ്ടയാര്‍പേട്ടൈ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിശാലിനെയും അനുനായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതനായും പൊട്ടിക്കരഞ്ഞുമാണ് വിശാല്‍ പ്രതികരിച്ചത്. പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയതിന് വീഡിയോ ദൃശ്യങ്ങള്‍ തെളിവുണ്ടെന്ന് വിശാല്‍ ആരോപിക്കുന്നു. ഇതോടെ ആര്‍കെ നഗറില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വിശാലിനെ പിന്തുണച്ച രണ്ട് പേര്‍ പിന്മാറി എന്ന് കാണിച്ചാണ് പത്രിക തള്ളിയത്. ജയലളിതയുടെ സഹോദരി പുത്രിയായ ദീപ ജയകുമാര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയും സൂക്ഷ്മ പരിശോധനയില്‍ തള്ളിയിട്ടുണ്ട്. നാമനിര്‍ദേശ പത്രികയില്‍ ദീപയുടെ സ്വത്ത് വിവരം രേഖപ്പെടുത്താത്തിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പത്രിക തള്ളിയതെന്നാണ് വിവരം.

അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ ഇവിടെ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. വിശാലിനെതിരായ ഈ നടപടി രാഷ്ട്രീയ നീക്കമാണെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. വിശാല്‍ മത്സരിച്ചാല്‍ എഐഡിഎംകെ, ഡിഎംകെ കക്ഷികളുടെ വോട്ടില്‍ ഭിന്നിപ്പുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് മനസിലാക്കിയ മുന്നണികളാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. നിലവില്‍ സിനിമാ പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമാണ് വിശാല്‍. ഈ മാസം 21 നാണ് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്. ഡിസംബര്‍ 24 നാണ് വോട്ടെണ്ണല്‍. ഇ മധുസൂദനനാണ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. മുരുഡു ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി.

വിശാലിന്റെയും ദീപയുടെയും പത്രികകള്‍ തള്ളിയതോടെ എഐഎഡിഎംകെ സ്ഥാനാര്‍ഥി ഇ.മധുസൂധനനനും ഡിഎംകെ സ്ഥാനാര്‍ഥി മരുധു ഗണേഷും തമ്മിലാകും ഉപതെരഞ്ഞെടുപ്പില്‍ പ്രധാന പോരാട്ടം. അണ്ണാ ഡിഎംകെയ്ക്ക് ഭീഷണിയായി ടി.ടി.വി.ദിനകരന്‍ സ്വതന്ത്രനായി രംഗത്തുണ്ട്. ജയലളിതയുടെ മരണത്തിനുശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഡിഎംകെ, അണ്ണാ ഡിഎംകെ കക്ഷികള്‍ക്ക് നിര്‍ണായകമാണ്.