പി.ബാലചന്ദ്രനാണ് ഫേസ്ബുക്കിലൂടെ അമ്മയ്ക്കെതിരെ പ്രതികരിച്ചത്

കൊച്ചി: മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ എടുത്തതില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍. സംവിധായകനും, നടനുമായ പി.ബാലചന്ദ്രനാണ് ഫേസ്ബുക്കിലൂടെ അമ്മയ്ക്കെതിരെ പ്രതികരിച്ചത്. 

മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കും, ദിലീപിനെ തിരിച്ചെടുത്ത നടപടിയും നിഗൂഢമായ ചർച്ചക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ പൊടുന്നനെ അറിയിക്കുകയായിരുന്നുവെന്ന് പറഞ്ഞ ബാലചന്ദ്രന്‍, ധാർമ്മികവിരുദ്ധമായ ആ നടപടികളോട് യോജിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. 

മോഹൻലാലിനെയും മമ്മൂട്ടിയെയും മുൻപിൽ നിർത്തി, ഒരു സംഘം സ്ഥാപിത താൽപര്യക്കാർ കരുക്കൾ നീക്കുകയാണെന്നു മറ്റു പലരേയുംപോലെ ഞാനും വിശ്വസിക്കുന്നുവെന്നും പി ബാലചന്ദ്രന്‍ പറയുന്നു.

അതേ സമയം : 'അമ്മ' നേതൃത്വത്തിനെതിരെ കൂടുതല്‍ നടിമാര്‍ രംഗത്തെത്തി. പത്മപ്രിയയും രേവതിയും പാര്‍വതിയും നേതൃത്വത്തിന് കത്ത് നല്‍കി. വീണ്ടും ജനറല്‍ ബോഡി യോഗം വിളിക്കണമെന്നാണ് ആവശ്യം. 'അമ്മ'യുടെ അടിയന്തര എക്സിക്യുട്ടീവ് യോഗം വിളിക്കണമെന്നും ആവശ്യമുണ്ട്.