ബിലഹരി സംവിധാനം ചെയ്യുന്ന പോരാട്ടത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ബാലതാരമായി സിനിമാ-ടെലിവിഷന്‍ രംഗത്ത് ശ്രദ്ധിക്കപ്പെട്ട ശാലിന്‍ സോയയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സുഹൃത്തുക്കളുടെ കുഞ്ഞുസഹായങ്ങള്‍ സ്വരുക്കൂട്ടി പ്ലാന്‍ ബി ഇന്‍ഫോടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ വെറും ഇരുപത്തയ്യായിരം രൂപയ്ക്കാണ് സംവിധായകന്‍ ബിലഹരിയും സംഘവും പോരാട്ടം എന്ന ചലച്ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദ ദിവസവും വൈകീട്ട് ആറര വരെമാത്രം നീണ്ട ഷൂട്ടിങ്ങിന് ലൊക്കേഷനായത് ബിലഹരിയുടെയടക്കം, അയല്‍ക്കാരുടെയും ബന്ധുക്കളുടെയും വീടുകളായിരുന്നു. ശാലിന്‍ സോയ ഒഴിച്ചാല്‍ മിക്കവരും പുതുമുഖങ്ങളാണ്. മറ്റൊരു പ്രധാനകഥാപാത്രത്തെ നവജിത് നാരായണന്‍ എന്ന തീയറ്റര്‍ ആര്‍ട്ടിസ്റ്റ് അവതരിപ്പിച്ചപ്പോള്‍ ബാക്കി കഥാപാത്രങ്ങളെയെല്ലാംതന്നെ അവതരിപ്പിച്ചത് സംവിധായകന്‍റെയും ക്യാമറാമാന്‍റെയും രക്ഷിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളുമാണ്. പ്ലാന്‍ ബി ഇന്‍ഫോടെയിന്‍മെന്റ്സിന്റെ സ്ഥാപകസംഘത്തിലൊരാളായ വിനീത് വാസുദേവ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ചലച്ചിത്രമേളകളില്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ചിത്രം ചര്‍ച്ചചെയ്യുന്നത് സാമൂഹ്യപ്രസക്തിയുള്ള സുപ്രധാനമായ ചില വിഷയങ്ങളാണ്. ചലച്ചിത്രനടിയ്ക്കും, കാമുകന്റെ പ്രണയം നിഷേധിച്ചതിന് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ എറണാകുളം ഹോസ്പിറ്റലിലെ നഴ്സിനുമടക്കം നേരിടേണ്ടിവന്ന, സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ നിരവധി വിഷയങ്ങളില്‍ അധികരിച്ചാണ് 'പോരാട്ടം' തയ്യാറായിരിക്കുന്നത്. തിരക്കഥയില്ലാതെ ലൊക്കേഷനില്‍ കഥാപാത്രങ്ങളിലൂടെ കഥയുടെ തുടര്‍ച്ച പൂരിപ്പിക്കുന്ന ഉപായമാണ് പോരാട്ടത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവലംബിച്ചത്. നിരവധി പരസ്യ ചിത്രങ്ങള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിച്ച ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണത്തോടൊപ്പം ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമാണ്. 4k നിലവാരത്തിലാണ് ചിത്രം ഷൂട്ട്‌ ചെയ്തിരിക്കുന്നത്.

സാങ്കേതികവിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാവരുംതന്നെ ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിനൊപ്പം സഹകരിച്ചത്. സിനിമ സ്വപ്നം കാണുന്ന സുഹൃത്തുക്കളുടെ ഊര്‍ജമാണ് ഇത്തരമൊരു പ്രയത്നത്തിന് ഏറെ ശക്തി നല്‍കിയത് എന്ന് സംവിധായകന്‍ പറഞ്ഞു. മൂത്തോൻ , മോഹൻലാൽ , ആഭാസം തുടങ്ങിയ സിനിമകളുടെ ശ്രദ്ധേയമായ പോസ്റ്റർ ചെയ്ത ആർട്ടിസ്റ്റ് പവിശങ്കർ ആണ് പോരാട്ടത്തിന്റെ പോസ്റ്ററിനും പിന്നിൽ.