പുലിമുരുകന്‍ അടുത്തകാലത്ത് മലയാള സിനിമ കാത്തിരിക്കുന്ന ഏറ്റവും വലിയ ചിത്രമാണ്. കേരളത്തിലെ കാടുകളില്‍ തുടങ്ങി തായ്‌ലന്റിലേക്കും വിയറ്റ്‌നാമിലേക്കും വികസിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മുന്‍പും മാസ് മസാല ചിത്രങ്ങള്‍ ഒരുക്കിയ വൈശാഖാണ്. ഉദയകൃഷ്ണയാണ് കഥ. തമിഴ്,തെലുങ്ക്,ഹിന്ദി പതിപ്പുകളിലേക്ക് ഡബ്ബ് ചെയ്യുന്നുണ്ട്. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടം ആണ് നിര്‍മ്മാണം.മോഹന്‍ലാലിനൊപ്പം കമാലിനി മുഖര്‍ജി,ലാല്‍,ജഗപതി ബാബു,വിനു മോഹന്‍,സുരാജ് വെഞ്ഞാറമ്മൂട്,സിദ്ദീഖ് എന്നിവരും ചിത്രത്തിലുണ്ട്.

പൂര്‍ണമായും കാട് പശ്ചാത്തലമാകുന്ന ചിത്രമാണ് പുലിമുരുകന്‍. പുലിയിറങ്ങുന്ന ഒരു നാടിന്റെ കഥ സത്യസന്ധമായി പറയുന്ന ചിത്രമാണ് പുലിമുരുകന്‍. പുലിയെ തളയ്ക്കാനുള്ള ഒരു മനുഷ്യന്‍റെ ശ്രമം. പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ കൊറിയോഗ്രഫര്‍ നൂറ് ദിവസത്തിലേറെ ദിവസമാണ് ഈ ചിത്രത്തിലെ ഫൈറ്റിനായി ചെലവഴിച്ചത്.

എന്നാല്‍ ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്തയും അതില്‍ ചിത്രത്തിലെ നായകന്‍ മോഹന്‍ലാലും നല്‍കുന്ന വിശദീകരണമാണ് ഇപ്പോള്‍ വാര്‍ത്ത. ചിത്രത്തിനായി ആദ്യം യഥാര്‍ത്ഥ പുലിയെ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുലിമാറി ഇപ്പോള്‍ കടുവയായി. ഇത് എങ്ങനെ മാറിയെന്നാണ് മോഹന്‍ലാല്‍ തന്നെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നത്.

മോഹന്‍ലാല്‍ പറയുന്നത് ഇങ്ങനെ

പുലിയുടെ വേഗം ചിത്രീകരിക്കുന്ന ബുദ്ധിമുട്ടാണ്. പുലിക്ക് പിന്നാലെ ഒടുന്ന മനുഷ്യനെയും റിയലിസ്റ്റിക്കായി ചിത്രീകരിക്കാനാകില്ല. ചിത്രീകരണത്തിലെ പരിമിതി പരിഗണിച്ച് പുലിക്ക് പകരം യഥാര്‍ത്ഥ കടുവയെ കൊണ്ടുവരികയായിരുന്നു. ഏകദേശം 300 കിലോയാണ് കടുവയുടെ ഭാരം. സിനിമയുടെ എണ്‍പത് ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് യഥാര്‍ത്ഥ കടുവയെ ഉള്‍പ്പെടുത്തിയാണ്. ബാക്കി ഗ്രാഫിക്‌സും ഉപയോഗിച്ചു. വാക്കുകളിലൂടെ വിവരിക്കാവുന്നതല്ല കടുവയ്‌ക്കൊപ്പം ഒരു സിനിമയില്‍ ഭാഗമായതിന്റെ അനുഭവം. അത് അനുഭവിച്ചാല്‍ മാത്രമേ മനസ്സിലാകൂ. മൃഗവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലൂടെ കഥ പറയുന്ന ചിത്രമാണ് പുലിമുരുകന്‍.