രജനീകാന്തിന്റെ പുതുചിത്രം 'പേട്ട' ക്ക് വൻ വരവേൽപ്. മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതുചിത്രം 'പേട്ട' ക്ക് വൻ വരവേൽപ്. മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്നാട്ടില്‍ അതിരാവിലെ ഫാന്‍സ് ഷോ ഉണ്ടായിരുന്നു. ചിത്രത്തിന്റെ റീലീസിനോടനുബന്ധിച്ച് തമിഴ്നാട്ടിലെ ചില കമ്പനികൾ ഇന്ന് അവധിദിനമായി പോലും പ്രഖ്യാപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തലൈവരുടെ ത്രസിപ്പിക്കുന്ന ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രജനിക്ക് വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വേഷമിടുന്നത്. ഒരുപാട് നാളുകൾക്കു ശേഷം തീയേറ്ററിലിരുന്ന് കയ്യടിക്കുകയും ആർപ്പവിളിക്കുകയും ചെയ്തെന്നാണ് വിനീത് ശ്രീനിവാസൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
പേട്ട ഒരു ഇതിഹാസമാണെന്ന് നടന്‍ ധനുഷ് ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെയെല്ലാം അഭിനന്ദിച്ചാണ് ധനുഷ്ണ് ട്വീറ്റ് ചെയ്തത്.
രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പേട്ടയുടെ ടീസർ റിലീസ് ചെയ്തത്. തമിഴിലെ മികച്ച യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം. അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹർഷൻ എഡിറ്റിങ്. പീറ്റർ ഹെയ്ൻ ആക്ഷൻ. കലാനിധി മാരൻ ആണ് നിർമാണം. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.
ബോളിവുഡ് നടൻ നവാസുദ്ദീന്‍ സിദ്ദിഖി, വിജയ് സേതുപതി, സിമ്രാന്‍, ത്രിഷ, ശശികുമാര്‍, ബോബി സിംഹ എന്നിങ്ങനെ വമ്പന്‍ താരനിരയും പേട്ടയെക്കുറിച്ചുള്ള പ്രതീക്ഷകളെ വര്‍ധിപ്പിക്കുന്നതാണ്. 24 വര്‍ഷത്തിന് ശേഷമാണ് ഒരു രജനീകാന്ത് ചിത്രം പൊങ്കല്‍ റിലീസായി എത്തുന്നത് എന്ന പ്രത്യേകതയും 'പേട്ട'യ്ക്കുണ്ട്. 1995 ജനുവരി 12ന് തീയേറ്ററുകളിലെത്തിയ ബാഷയായിരുന്നു ആ പൊങ്കല്‍ ചിത്രം.
