കൊച്ചി: നടിയെ ആക്രമിച്ച സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വവും ക്രൂരവുമായ നടപടിയാണ്. അത്തരം കുറ്റകൃത്യം ചെയ്യുകയെന്ന തോന്നൽ പോലും ആരിലും ഉണ്ടാകാത്ത രീതിയിലാകണം പ്രതികൾക്കുള്ള ശിക്ഷയെന്ന് രമ്യാ നമ്പീശന്‍. പുരുഷ വിരോധമുള്ള സംഘടനയല്ല വിമൻ ഇൻ സിനിമാ കളക്ടീവെന്നും, പേടി കൂടാതെ ജോലി ചെയ്യാൻ സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും രമ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡബ്ല്യൂ. സി. സി പുരുഷ വിരോധം വച്ചുപുലർത്തുന്ന സംഘടനയല്ല. സിനിമാ സെറ്റുകളിൽ കുറച്ചു കൂടി ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും. പിന്നാലെ അംഗത്വ വിതരണം നല്‍കും. ക്യാമ്പെയ്ന് ശേഷം വിപുലമായ പദ്ധതികളാണ് സംഘടന ആലോചിക്കുന്നതെന്നും രമ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവർക്ക് നേരെ സോഷ്യൽ മീഡിയയിലൂടെയുള്ള മോശം പരാമർശങ്ങളെ അവഗണിക്കുക്കയാണെന്നും രമ്യ പറഞ്ഞു.