കൊച്ചി: കൊച്ചിയില്‍ യാത്രക്കാരായ യുവതികളുടെ ക്രൂരമര്‍ദ്ദനത്തിരയായ യൂബര്‍ ഡ്രൈവറെ പിന്തുണച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. യുവതികളുടെ മര്‍ദ്ദനത്തിനിരയായ ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പോലീസിന്റെ ഈ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഷെഫീഖിനെ പിന്തുണച്ച് രഞ്ജിനി രംഗത്ത് വന്നത്. 

'ഷെഫീഖിനെതിരെ കേസെടുത്തത് അനീതിയാണ്. പൊതുസമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും രഞ്ജിനി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു' കൊച്ചി വൈറ്റിലയില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. യുബര്‍ ഡ്രൈവറായ ഷെഫീഖിനെ കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, എറണാകുളം സ്വദേശി ഷീജ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഷെയര്‍ ടാക്‌സിയില്‍ ആദ്യം കയറിയ യാത്രക്കാരനെ ഇറക്കിവിടണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ഷെഫീഖിനെ കല്ലിന് ഇടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ഷെഫീഖിനെ ക്രൂരമായി മര്‍ദ്ദിക്കുകയും അടിവസ്ത്രം വരെ വലിച്ചു കീറുകയും ചെയ്തതിന് പലരും ദൃക്‌സാക്ഷിയാണ്. എന്നാല്‍ യുവതികള്‍ക്കെതിരെ നിസാര കുറ്റം ചുമത്തി സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയും ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. ഷെഫീഖിനെതിരെ കേസെടുത്തത് അന്വേഷിക്കാന്‍ മധ്യമേഖലാ ഐജി ഉത്തരവിട്ടിരുന്നു.