ആക്രമണത്തിനിരയായ നടിയെ അപമാനിക്കാന്‍ വ്യാപകമായി ശ്രമം നടക്കുന്നുവെന്ന് ഡബ്യുസിസി. പ്രതിയായ നടന്‍റെ ഫാന്‍സ് അസോസിയേഷനടക്കം നീക്കത്തിന് പിന്നിലുണ്ടെന്ന് ഡബ്യുസിസി ഭാരവാഹി സജിത മഠത്തില്‍ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനെതിരെ ഡിജിപിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കാന്‍ ഡബ്യുസിസി തീരുമാനിച്ചു.

ഇരയായ നടി മോശക്കാരിയാണെന്നും, പ്രതിയായ നടനാണ് ശരിയെന്നുമുള്ള പ്രചരണമാണ് നടക്കുന്നത്. ആക്രമണത്തിന് ശേഷവും, പിന്നീടും നടിയിറക്കിയ പത്രക്കുറിപ്പുകളെ വികൃതമായി ചിത്രീകരിക്കാനും ശ്രമം നടക്കുന്നുണ്ട്. നടന്‍റെ ഫാന്‍സ് അസോസിയേഷനടക്കം നീക്കത്തിന് പിന്നിലുണ്ടെന്ന് സജിത മഠത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടിയുടെടെ പേരും ഫോട്ടോയുമടക്കമാണ് വാര്‍ത്ത നല്‍കുന്നത് ദേശീയ മാധ്യമങ്ങളിലും, തമിഴിലെ ഒരു പത്രത്തിലും ഇത്തരത്തില്‍ വാര്‍ത്തവന്നു. ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്ന പ്രചരണം ഒരു തരത്തിലും തടയാന്‍ കഴിയുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് ഡിജിപിയെ സമീപിക്കുന്നതെന്നും സജിത മഠത്തില്‍ പറയുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ സുരക്ഷ സംബന്ധിച്ച് WCC ക്ക് ആശങ്ക ഇല്ലാതില്ല. കേസില്‍ കക്ഷി ചേരുന്ന കാര്യം ഈ ഘട്ടത്തില്‍ ആലോചിട്ടില്ലെന്നും സജിത മഠത്തില്‍ അറിയിച്ചു.