ശരിക്കും മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചോ? വിവാദം പുകയുന്നു


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിലുള്ള വിവാദം തുടരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സാംസ്ക്കാരിക മന്ത്രിയും വ്യക്തത വരുത്തണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആവശ്യപ്പെട്ടു. മോഹൻലാലിനെതിരായ നിവേദനത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് നടൻ പ്രകാശ് രാജും ക്യാമറാമാൻ സന്തോഷ് തുണ്ടിയിലും വിശദീകരിച്ചു.

ചലച്ചിത്ര അവാർഡ് ചടങ്ങിലെ മുഖ്യാതിഥിയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. എതിർപ്പ് ശക്തമായ സാഹചര്യത്തിൽ മുഖ്യാതിഥിയായി മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണച്ചിട്ടില്ലെന്ന് നിലപാടിലാണ് സാംസ്ക്കാരികമന്ത്രി. ക്ഷണം ഔദ്യോഗികമായി ലഭിച്ചില്ലെന്ന് മോഹലാലുമായി അടുത്ത വൃത്തങ്ങളും വിശദീകരിക്കുന്നു. 

മന്ത്രിയൂടെ വീട്ടിൽ മോഹൻലാൽ അടുത്തിടെ എത്തിയപ്പോൾ അനൗദ്യോിഗകമായി പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംഘാടക സമിതി യോഗത്തിൽ മന്ത്രി പറഞ്ഞപ്പോഴായിരുന്നു ചലച്ചിത്ര അക്കാദമിയിലെ ജനറൽ കൗൺസിൽ അംഗങ്ങൾ പലരും എതിർത്തത്. വൈകീട്ട് അന്താരാഷ്ടാ ഹ്രസ്വചിത്ര മേളയുടെ സമാപനചടങ്ങിൽ മന്ത്രി വിവാദങ്ങളെ കുറിച്ച് വിശദീകരിക്കും. 

അക്കദമി വൈസ് ചെയർമാൻ ബീനാപോൾ അടക്കമുള്ള ജനറൽ കൗൺസിൽ അംഗങ്ങൾ എതിർപ്പ് ഉയർത്തിയതിൽ മന്ത്രിക്ക് അതൃപ്തിയുണ്ട്. അതിനിടെ മോഹൻലാലിനെ മുഖ്യാതിഥി ആക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനതതിൽ ഒപ്പിട്ടില്ലെന്നും പ്രകാശ് രാജും സന്തോഷ് തുണ്ടിയിലും വിശദീകരിച്ചു.

മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ 105 ചലച്ചിത്ര-സാംസ്ക്കാരിക പ്രവർത്തകരുടെ പേര് വെച്ചത് അവരോട് ചോദിച്ചശേഷമായിരുന്നുവെന്ന് ജൂറി അംഗം ഡോക്ടർ ബിജു വ്യക്തമാക്കി. എന്നാൽ ആർക്കും പുതിയ നിലപാടുകൾ സ്വീകരിക്കുന്നതിന് തടസമില്ലെന്നും ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.