അവര്‍ പണമുണ്ടാക്കിയത് പെണ്‍വാണിഭം നടത്തി; തെലുങ്ക് നടികള്‍ക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍

ചിക്കാഗോ: അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയ ഇന്ത്യന്‍ ദമ്പതികള്‍ പിടിയിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തെലുങ്ക് നടികള്‍ക്കെതിരെ ആരോപണവുമായി സിനിമാ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം പിടിയിലായ ദമ്പതികളുടെ റാക്കറ്റില്‍ ചില തെലുങ്ക് നടികളും ഉള്‍പ്പെടുന്നതായാണ് തെലുങ്ക് സിനിമാ മേഖലയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കിഷന്‍ മൊഡുഗുമുടി, ഭാര്യ ചന്ദ്ര എന്നിവര്‍ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ആരോപണം.

ഒരിക്കല്‍ അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ തെലുങ്ക് നടി 14 ലക്ഷം മൂല്യമുള്ള ഡോളര്‍ എക്സ്ചേഞ്ച് ചെയ്തതായും മൂവി അസോസിയേഷന്‍ പ്രസിഡന്‍റും നടനുമായ ശിവാജി രാജ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഘത്തില്‍ ഉള്‍പ്പെട്ട നടികള്‍ മൂന്ന് വര്‍ഷം മുമ്പ് നാല് തെലുങ്ക് ചിത്രങ്ങളും കന്നടയില്‍ രണ്ട് ചിത്രങ്ങളും ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും പിന്നീട് ഇവര്‍ക്ക് കാര്യമായ അവസരങ്ങള്‍ ലഭിച്ചതുമില്ല. 

സിനിമയില്‍ അവസരങ്ങളില്ലാത്ത ആള്‍ അമേരിക്കയില്‍ പോയി വന്നതിന് പിന്നാലെ ഇത്രയും വലിയ തുക എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ അതിന്‍റെ ശ്രോതസിനെ കുറിച്ച് സ്വാഭാവികമായും ചിന്തിക്കും. അമേരിക്കയില്‍ അവര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ആയിരുന്നില്ലല്ലോ എന്നും ശിവാജി രാജ പറഞ്ഞു. ഏതാനും സിനിമകള്‍ ചെയ്ത അവര്‍ക്ക് ആഢംബര ജീവിതം ഭ്രമമായി മാറിയതാകാം. അതുകൊണ്ട് തന്നെയാവാം ഇത്തരം റാക്കറ്റുകളില്‍ കുടുങ്ങുന്നതും. ഭാഗ്യം തുണയ്ക്കാത്ത നടികളെ സെക്സ് റാക്കറ്റ് നോട്ടമിട്ടിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. 

അമേരിക്കയില്‍ പരിപാടികള്‍ക്കായി നടിമാരെ വിളിക്കുന്ന കിഷന്‍ മറ്റ് ചില നടിമാരെയും സമീപിച്ചതായും, എന്നാല്‍ വിശ്വാസ്യതിയില്‍ സംശയമുള്ളതിനാല്‍ അവര്‍ പോകാത്തതാണെന്നും പൊലീസ് പറയുന്നു. നാല് വര്‍ഷം മുമ്പ്, പിടിയിലായവര്‍ സിനിമാ മേഖലയില്‍ തന്നെ ജോലി ചെയ്തിരുന്നതായും ഇവര്‍ സാസ്കാരിക പരിപാടികളുടെ പേര് പറഞ്ഞ് നിരവധി യുവതികളെ അമേരിക്കയിലേക്ക് കൊണ്ടുപോകാറുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് നടികള്‍ക്കെതിരെ ആരോപണവുമായി സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.