ഫെഫ്കയ്ക്ക് തിരിച്ചടി; വിനയൻ്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരായ ഹർജി സുപ്രീംകോടി തള്ളി
ഫെഫ്കയ്ക്ക് പുറമെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ എന്നി സംഘടനകളാണ് കോടതിയെ സമീപിച്ചത്.
ദില്ലി: സംവിധായകൻ വിനയൻ്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്ക നൽകിയ ഹർജി തള്ളി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഫെഫ്കയ്ക്ക് പുറമെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ എന്നി സംഘടനകളാണ് കോടതിയെ സമീപിച്ചത്. വിലക്ക് നീക്കി ഫെഫ്കയ്ക്ക് പിഴ ചുമത്തിയ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണൽ വിധിയെ ചോദ്യം ചെയ്താണ് സംഘടനകൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
തന്നെ വിലക്കിയ നടപടിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെയാണ് വിനയൻ ആദ്യം ഹർജിയുമായി സമീപിച്ചത്.ഇതേ തുടർന്ന് 2017ൽ അമ്മ സംഘടനക്ക് നാല് ലക്ഷം രൂപയും, ഫെഫ്ക,ഡയറക്ടേഴ്സ് യൂണിയനും,വിവിധ ഭാരവാഹികളും ചേർന്ന് പന്ത്രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി മുന്നൂറ്റി പത്തൊമ്പത് (1235319) രൂപയും കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തി.
2020 മാർച്ചിൽ നാഷണൽ കമ്പനി ഓഫ് അപ്പലേറ്റ് ട്രിബ്യുണലും ഈ ഉത്തരവ് ശരിവെച്ചു. എന്നാൽ ട്രേഡ് യൂണിയനായി രജിസ്റ്റർ ചെയ്ത ഫെഫ്ക കോംപറ്റീഷൻ ആക്ടിന്‍റെ പരിധിയിൽ വരില്ലെന്നും ഉത്തരവ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ അമ്മ സംഘടനയിൽ ഇത് സംബന്ധിച്ച് ആലോചനകളൊന്നും ഇത് വരെ നടന്നിട്ടില്ലെന്നാണ് സൂചന. ഫെഫ്കയുടെ നടപടിക്കെതിരെ വിനയൻ രൂക്ഷമായാണ് പ്രതികരിച്ചത്.
2008- ലാണ് അമ്മ സംഘടനയും,ഫെഫ്കയും വിവിധ പ്രശ്നങ്ങളെ തുടർന്ന് വിനയനെ പുറത്താക്കുന്നത്. പോര് കടുത്തതോടെ തന്‍റെ സിനിമയിൽ നിന്ന് സാങ്കേതിക പ്രവർത്തകരെയും,നടിനടന്മാരെയും സംഘടന പിന്തിരിപ്പിച്ചെന്ന് വിനയന്‍ ആരോപിച്ചു. വിപണിയിൽ മത്സരിക്കാനുള്ള തന്‍റെ അവകാശത്തെ ചില സംഘടനകൾ ഹനിക്കുന്നുവെന്നാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ വിനയൻ നൽകിയ പരാതി.