പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ചെയ്ത വ്യക്തിയാണ് സുരേഷ് ഗോപി. നടനും എംപിയുമായ സുരേഷ് ഗോപി സിനിമയില്‍ നിന്ന് വിട്ടുമാറിയിട്ട് മൂന്നുവര്‍ഷമായി. 2015 ല്‍ റിലീസ് ചെയ്ത മൈ ഗോഡ് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അവസാനമായി അഭിനയിച്ചത്. പിന്നീട് ടെലിവിഷന്‍ പരിപാടിയില്‍ സജീവമാകുകയായിരുന്നു. എന്നാല്‍ സിനിമ വിടാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.
ഞെക്കിക്കൊന്നോളു പക്ഷേ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്നാണ് സുരേഷ് ഗോപി തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ബയോകെമസ്ട്രി അനലൈസറിന്‍റെ സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ഉപകരണമാണ് സമര്‍പ്പിച്ചത്.
സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ചാനല്‍ റിയാലിറ്റി ഷോയില്‍ അവതാരകനായത്. അത് ഹിറ്റായത് ചില സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും ആ പരിപാടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങളുമായി നന്നായി സംവദിക്കാന്‍ കഴിയുന്ന പരിപാടി ഒഴിവാക്കാന്‍ കഴിയില്ല. അതോടെ സിനിമ ചെയ്യാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. അങ്ങനെ സിനിമ വേണ്ടെന്ന് വച്ച് ആ പരിപാടിയില്‍ സജീവമാകുകയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇതിലൂടെ ആളുകളുമായി വളരേയേറെ സംവദിക്കാന്‍ കഴിഞ്ഞു. സാധാരണക്കാരുടെ വേദനയും പ്രകീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമറിഞ്ഞു. ആ പ്ലാറ്റ് ഫോമിലിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ടു തന്നെ സിനിമകള്‍ നഷ്ടപ്പെട്ടതില്‍ വേദനയില്ല.
എസ് എ ടിയുമായി തനിക്ക് വളരെ ആത്മബന്ധമാണുള്ളത്. ഇത് സാധാരണക്കാരുടെ ആശുപത്രിയാണ്. തന്‍റെ ആദ്യത്തെ പെണ്‍കുഞ്ഞിനെ സമ്മാനിച്ചത് എസ് എടി ആണ്. ആ കുഞ്ഞ് അപകടത്തില്‍പ്പെട്ട് അവസാനം മരണമടഞ്ഞതും തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വച്ചാണെന്നും സുരേഷ് ഗോപി വേദനയോടെ പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് വാങ്ങിയ ഈ രക്തപരിശോധന ഉപകരണം ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സഹായകരമാകുന്നതില്‍ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
