പേരന്‍പ് എന്ന പുതിയ തമിഴ് ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പകരക്കാരനില്ലെന്ന് തമിഴ് നിര്‍മാതാവും എഴുത്തുകാരനുമായ ധനഞ്ജയന്‍ ഗോവിന്ദന്‍. ട്വിറ്ററിലൂടെയാണ് മമ്മൂട്ടിയുടെ റോളിനെ പുകഴ്ത്തിയത്.

 "പേരിന്‍പിന്റെ 30 മിനിറ്റ് കണ്ടപ്പോള്‍ തന്നെ ചിത്രം തന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. ചിത്രം തമിഴ് സിനിമയുടെ അഭിമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് നന്ദിയുണ്ട് മമ്മൂക്ക റാമിന്റെ ചിത്രത്തില്‍ അഭിനയിച്ചതിന്. ഉത്തരവാദിത്തമുള്ള അച്ഛന്റെ വേഷത്തില്‍ നിങ്ങള്‍ ഭംഗിയായി ചെയ്തു. ഇത്രയും ഭംഗിയായി ഈ വേഷം ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കില്ല. ചിത്രം മുഴുവന്‍ കാണാനായി കാത്തിരിക്കുകയാണെന്നും" ധനഞ്ജയന്‍ ട്വിറ്ററില്‍ കുറിച്ചു.

 27 ന് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്ര മേളയിലാണ് പേരമ്പിന്റെ ആദ്യ പ്രദര്‍ശനം. തമിഴ് സിനിമയ്ക്കുള്ള പ്രത്യേക വിഭാഗത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് റാം ആണ് ചിത്രത്തിന്റെ സംവിധായകന്‍.