Asianet News MalayalamAsianet News Malayalam

എട്ടാം പേജിലെ 'മരണ ജീവിതം '

varun ramesh writes about 8th page short film
Author
First Published Jun 17, 2016, 7:45 AM IST

മരണമണമുള്ള എട്ടാം പേജിന്റെയും അതിന് കാവല്‍ നില്‍ക്കുന്ന മരണമെഴുത്തുകാരന്റെയും കഥ പറഞ്ഞ ചിത്രമാണ് 'എട്ടാം പേജ്'. തിരുവനന്തപുരത്ത് നടന്ന ഒമ്പതാമത് രാജ്യാന്തര ഷോര്‍ട് ഫിലിം ഫെസ്റ്റിവല്ലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം. വര്‍ഷങ്ങളായി ചരമ പേജ് ചെയ്യേണ്ടി വരുന്ന നായകന്‍, അയാളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം മരണം തളംകെട്ടിയ എട്ടാം പേജിലെ കറുത്ത അക്ഷരങ്ങളില്‍ നിശ്ചലമാകുന്നു. 

ഒരു പത്രത്തിലെ മറ്റു താളുകളില്‍ നിന്നും എട്ടാം പേജിനെ (ചരമ പേജിനെ) വ്യത്യസതമാക്കുന്നത് ആ പേജിന്റെ മരണ മൗനമാണ്. പത്രത്തിന്റെ ഒന്നാം പേജ് മുതല്‍ അവസാന പേജുവരെയുള്ള എല്ലാ വാര്‍ത്തകളും ചലനാത്മകമാണ്. സംഭവങ്ങളായും പ്രസതാവനകളായും പ്രസംഗങ്ങളായും വിവിധ തരത്തിലുള്ള 'സ്‌റ്റോറി'കളായും അവ വായനക്കാരനുമായി സംവദിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ 'മരണതാളിലെ' ആത്മാവ് നഷ്ടപ്പെട്ട അക്ഷരങ്ങള്‍  വായനക്കാരനും ആ പേജ് ചെയ്യാന്‍ വിധിക്കപ്പെട്ട പത്രപ്രവര്‍ത്തകനും നല്‍കുന്നത് ദീര്‍ഘമായ നിശ്വാസം മാത്രമാണ്.

ജീവിതത്തിന്റെ ആവര്‍ത്തനങ്ങളില്‍ പെട്ടുപോകുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ഹൃദയ മിടിപ്പ് പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കാന്‍ ഈ ചിത്രത്തിന്റെ സംവിധായകന് കഴിഞ്ഞു. തന്‍സീര്‍ എസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഷംസുദ്ദീന്‍ കുട്ടോത്ത് ആണ്. 

ഒരു മരണ വാര്‍ത്തയില്‍ പേരും വയസ്സും മേല്‍വിലാസവും മാത്രമേ വേണ്ടൂ എന്ന് ചിത്രത്തിലെ നായകന്‍ പറയുന്നുണ്ട്.  പറയാന്‍ കൊള്ളാവുന്ന ജോലി ചെയ്തിട്ടുണ്ടെങ്കില്‍ ബ്രാക്കറ്റില്‍ അതു കൂടി ചേര്‍ത്താല്‍ ഒരു മനുഷ്യന്‍ ജീവിച്ചു തീര്‍ത്ത ജീവിതത്തിന്റെ അടിയില്‍ ഫുള്‍സ്‌റ്റോപ്പിടാന്‍ മരണമെഴുത്തുകാരനായ പത്രപ്രവര്‍ത്തകന് കഴിയും. പതിറ്റാണ്ടുകള്‍ മണ്ണിനു മുകളില്‍ നടന്നു തീര്‍ത്ത ഒരു മനുഷ്യനെ ഇത്രയും ചുരുങ്ങിയ വരികളില്‍ ഒളിപ്പിക്കുന്ന എഴുത്തുവിദ്യ വേറെവിടെ കാണാന്‍ കഴിയും. പലപ്പോഴും കാര്‍ഷിക വൃത്തിപോലുള്ള ജോലി ചെയ്ത് ജീവിച്ച് മരിച്ചവരുടെ തൊഴില്‍ മരണതാളില്‍ അവഗണിക്കുകയാണ് പതിവ്.

                     തന്‍സീര്‍ എസ്                                                 ഷംസുദ്ദീന്‍ കുട്ടോത്ത്

 

നിരന്തരം ചരമപേജ് ചെയ്ത് മടുക്കുന്ന നായകനായ പത്രപ്രവര്‍ത്തകനോട് മരണത്തിലെ വ്യത്യസ്തതകളെകുറിച്ച് ചിന്തിക്കാന്‍ ന്യൂസ് എഡിറ്റര്‍ പറയുന്നു. കൊലപാതകം, ബലാത്സംഗം, അപകടമരണം...തുടങ്ങി മരണത്തിലെ വ്യത്യസ്തത കഥാനായകനെ ഓര്‍മ്മിപ്പിച്ച് ഇതൊരു ജോലി മാത്രമാണെന്ന് ഭീഷണിയുടെ സ്വരത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. 'മരണമെഴുത്തിലെ ക്രിയേറ്റിവിറ്റി'യെകുറിച്ച് പറഞ്ഞ് അയാള്‍ പത്രപ്രവര്‍ത്തകനെ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ആത്മസംഘര്‍ഷങ്ങളുടെ തടവറയില്‍ പെടുകയാണ് കഥാനായകന്‍. 'എട്ടാംപേജ്' എന്ന ചിത്രം മരിച്ചവരെകുറിച്ചുള്ള സിനിമയല്ല, മറിച്ച് മരിച്ചുജീവിക്കുന്ന മനസ്സുകളുടെ പകര്‍ത്തിയെഴുത്ത്കൂടിയാണ്. 

തന്‍സീര്‍ എന്ന സംവിധായകന്റെ പ്രതിഭ ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്കുയര്‍ത്തുന്നു. കണ്ടു ശീലിച്ച പരമ്പരാഗത ശൈലി വിട്ട് ഹൃസ്വചിത്രത്തിന്റെ സാധ്യത കാണിച്ചു തരാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ''വിഷയത്തിന്റെ വ്യത്യസ്തതയാണ് എന്നെ ഈ ചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചത്. എല്ലാവരും പിന്തുടരുന്ന വഴികളില്‍ നിന്നും മാറിനടക്കണമെന്നും ആഗ്രഹിച്ചു. ദിവസവും നൂറുക്കണക്കിനു ഹൃസ്വചിത്രങ്ങള്‍ യുട്യൂബില്‍ റിലീസാകുന്നുണ്ട്. 

അതില്‍ ചിലര്‍ ഗൗരവത്തോടെതന്നെ ചിത്രങ്ങളെടുക്കുന്നുമുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധ്യതയുള്ളതിനാല്‍ ചിലരെങ്കിലും തമാശയായി സിനിമയെടുത്ത് യുട്യൂബില്‍ ഇടുന്നു. ഇങ്ങനെയുള്ള സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടരുത് എന്റെ സിനിമ എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു'' തന്‍സീര്‍ പറയുന്നു. സിനിമാ പാരഡീസോയുടെ ബാനറില്‍ സൂര്യസുധാ ഭാസ്‌കറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

തന്‍സീറിന്റെ കാഴ്പ്പാട് ശരിവെക്കുന്ന പ്രതികരണമാണ് രാജ്യാന്തര മേളയില്‍ ലഭിച്ചത്. കേരളത്തിനു പുറത്തുള്ളവരും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ഥികളും 'എട്ടാംപേജ്' ഹൃദയത്തോട് ചേര്‍ത്തു. സോഷ്യല്‍ മീഡികളും മറ്റു മാധ്യമങ്ങളും ചിത്രത്തെകുറിച്ച് പുകഴ്ത്തിയെഴുതി. കമല്‍, അനില്‍ രാധാകൃഷ്ണ മേനോന്‍ തുടങ്ങിയ പ്രമുഖ ചലച്ചിത്ര സംവിധായകരുടെ ഒപ്പം സംവിധാന സഹായിയായി  ജോലി ചെയ്തിട്ടുള്ള തന്‍സീര്‍ ആദ്യമായി  സ്വതന്ത്രമായി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വരാനിരിക്കുന്ന പ്രതിഭാധനനായ ഒരു സംവിധായകന്റെ കൈയ്യൊപ്പ് കാണാം. 

കെട്ടുറപ്പുള്ള തിരക്കഥ, സംഭാഷണം എന്നിവയും ചിത്രത്തിന്റെ മികവിന് കാരണമായി. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഷംസുദ്ദീന്‍കുട്ടോത്ത് സ്വന്തം അനുഭവത്തിന്റെ ചൂടും വെളിച്ചവും തിരക്കഥയില്‍ ചേര്‍ത്തത്  സിനിമയുടെ സത്യസന്ധത ഉയര്‍ത്തി. വിനയ് ഫോര്‍ട് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിലേത്. അഭിനയത്തിലെ മിതത്വം പുതിയ നടന്മാര്‍ക്ക് ഈ ചിത്രത്തിലൂടെ കണ്ടു പഠിക്കാവുന്നതാണ്. എം.ആര്‍ ഗോപകുമാര്‍, പ്രൊഫ. അലിയാര്‍, സേതുലക്ഷ്മി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
 ​

ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത നൗഷാദ് ഷെറീഫ്, രാകേഷ് രാമകൃഷ്ണന്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. കടലും കടല്‍പ്പാലവും മനുഷ്യന്റെ ഏകാന്തതയുമെല്ലാം ഇത്രയും അനുഭവഭേദ്യമാക്കാന്‍ ഇവരുടെ ക്യാമറ നോട്ടങ്ങള്‍ക്ക് കഴിഞ്ഞു. മുറുകിയ മരണതാളത്തിന്റെ ചടുലത പശ്ചാത്തല സംഗീതത്തില്‍ ആവോളം ഉള്‍ച്ചേര്‍ക്കുന്നതില്‍ സംഗീത സംവിധായകന്‍  യാക്‌സന്‍ ഗ്യാരി പെരേര വിജയിച്ചു. സംഗീതം കഥപറച്ചിലിനു ഒട്ടും തടസ്സമാകുന്നില്ല.  ഹിന്ദി സിനിമയ്ക്ക് മലയാളത്തിന്റെ സംഭാവനയായ രംഗനാഥ് രവിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് നിര്‍വഹിച്ചത്. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ശബ്ദ വിഭാഗത്തേയും എടുത്തു പറഞ്ഞേ തീരൂ.

കണ്ടന്റിലും  സാങ്കേതിക മികവിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പേജ് എട്ട് അടുത്ത കാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള ഹൃസ്വചിത്രങ്ങളില്‍ ഏറെ മുന്നിലാണെന്ന് നിസ്സംശയം പറയാം. 'ചെറുത് സുന്ദരം' എന്ന പ്രയോഗത്തെ അന്വര്‍ഥമാക്കാന്‍ ഈ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios