അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍കോളിനെക്കുറിച്ചോര്‍ത്ത് ഇപ്പോഴും അമ്പരന്നിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയ നടന്‍ രാജേഷ് ശര്‍മ്മ. ‘ബ്രദർ, നീങ്ക നല്ലാ നടിച്ചിരുക്ക്. എനക്ക് അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരിക്ക്.....’ മൊബൈലിൻ്റെ മറുതലക്കലില്‍ നിന്ന് കേട്ടത് തമിഴകത്തിൻ്റെ പ്രിയനടൻ വിജയ് സേതുപതിയുടെ ശബ്ദം. സേതുപതിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ രാജേഷ് ശർമക്ക് തന്നെ സംശയം. കുറച്ചുനേരത്തേക്ക് തൻ്റെ ശ്വാസം നിലച്ചുപോയെന്നാണ് രാജേഷ് തന്നെ ഫേസ്ബുക്കിൽ കുറിച്ചത്.
അന്നയും റസൂലും, എസ്ര, ചാര്‍ളി തുടങ്ങിയ മലയാള ചിത്രത്തിൽ അഭിനയിച്ച രാജേഷിൻ്റെ ആദ്യ തമിഴ് സിനിമയായ 'സിഗൈ' കണ്ടിട്ടാണ് നിനക്കാതെ വന്ന അഭിന്ദനം. വിജയ് സേതുപതിയുടെ വിളി ഉച്ചമയക്കത്തിൽ കണ്ട സ്വപ്നമായിരുന്നോ എന്ന് പോലും തോന്നിയെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. സേതുപതിയുടെ വിളിയിൽ ഭാര്യക്കുണ്ടായ ആഹ്ലാദവും സംഭവം മകളോട് പറഞ്ഞപ്പോൾ ഉണ്ടായ അനുഭവവും താരം സരസമായി കുറിച്ചിട്ടുണ്ട്.
ഒടുവിൽ ചെന്നൈയിൽ വെച്ച് കാണാമെന്ന ഉറപ്പിൽ അദ്ദേഹം "ബൈ" പറഞ്ഞുവെന്നും കുറച്ചു നേരം തൻ്റെ തലയ്ക്കകത്ത് കിളി പറന്നുവെന്നും പിന്നെ എൻ്റെ സ്ഥായീഭാവം ‘കിളിരസ’മായിരുന്നു (നവരസങ്ങളിൽ ഇല്ലാത്തത് )വെന്നും രാജഷ് കുറിക്കുന്നു.
