"ഞാനൊരു പുലയനാണ്. ഭീകരമായ താളം എന്‍റെ ശരീരത്തിലുണ്ട്. ജാതി, മതം, നിറം അതൊന്നും എനിക്കു തടസ്സമല്ല. ആരും നമ്മളെ പിന്നോട്ടു വലിക്കുന്നില്ല. അത് നമ്മുടെ ചിന്ത മാത്രമാണ്. അപകര്‍ഷതാ ബോധം എന്നൊന്ന് എനിക്കില്ല. ഒരിക്കലും ഒരു പുലയനാണെന്ന് പറഞ്ഞ് ഞാന്‍ പിന്നോട്ടു പോവില്ല..."

പറയുന്നത് നടന്‍ വിനായകന്‍. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കില്‍ സംസാരിക്കുമ്പോഴാണ് വെറും വാക്കിലൊതുങ്ങാത്ത രാഷ്ട്രീയവും നിലപാടുകളും വിനായകന്‍ വ്യക്തമാക്കിയത്.

കമ്മട്ടിപ്പാടം വെറുംകഥയല്ല. എന്‍റെ ജീവിതമാണ്. ഞങ്ങളെല്ലാം ഇപ്പോഴും അഴുക്കിലാണ്. ഇങ്ങനെ ഒരുപാട് കമ്മട്ടിപ്പാടങ്ങള്‍ എറണാകുളത്തെമ്പാടുമുണ്ട്. ഒരവാര്‍ഡ് കിട്ടിയെന്നു കരുതി ഞാനൊരിക്കലും മാറില്ല.

അയ്യങ്കാളിയുടെ ആരാധകനാണ് ഞാന്‍. ഫെറാരി കാറില്‍ വരാന്‍ കഴിയുമെങ്കില്‍ അതിലും ഞാന്‍ വരും. വേണമെങ്കില്‍ തലയില്‍ സ്വര്‍ണ കിരീടവും വയ്ക്കും.

പുഴുപുലികള്‍ എന്ന ഗാനത്തിന്‍റെ ഐഡിയ ആദ്യം പറയുന്നത് രാജീവ് രവിയാണ്. താളം ഫോണില്‍ പറഞ്ഞു കൊടുത്തു. അതിനനുസരിച്ച് അന്‍വര്‍ അലി വരികള്‍ എഴുതിത്തന്നു. ഞാനൊരു പുലയനായതുകൊണ്ട് ചവിട്ടിന്‍റെ റിഥം അതില്‍ കിടപ്പുണ്ട്. ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത് പാടുമ്പോഴും നൃത്തം ചെയ്യുമ്പോഴുമാണ്. കണ്ണൊക്കെ അടഞ്ഞ് നമ്മള്‍ നമ്മളല്ലാതാവും. പരമമായ സത്യം അതാണെന്നും വിനായകന്‍ പറഞ്ഞു.

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം കാണാം