മുംബൈ: ബോളിവുഡ് താരം ജിയാ ഖാന്റെ ആത്മഹത്യ ആസൂത്രിത കൊലപാതകമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ഫോറന്‍സിക് വിദഗ്ധന്‍ ജെയ്സണ്‍ പെയ്ന്‍ ജെയ്സണിനെ ഉദ്ധരിച്ച് മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജിയയുടെ കഴുത്തിലെയും മുഖത്തെയും പാടുകള്‍ കൊലപാതക സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. താരത്തെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാനാണ് സാധ്യതയെന്നും ജെയ്സണ്‍ പറഞ്ഞു. ജിയയുടെ അമ്മ റാബിയ തന്നെ നേരിട്ട് സമീപിച്ച ഫോറന്‍സിക് വിദഗ്ധനാണ് ജെയ്സണ്‍..

ഇന്ത്യന്‍ ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തലിന് വിരുദ്ധമാണ് ബ്രിട്ടീഷ് വിദഗ്ധന്റെ റിപ്പോര്‍ട്ട്. ജിയ മരിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വ്യത്യസ്തമായ കണ്ടെത്തലുമായി പുതിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ജിയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മൃതദേഹത്തിന്റെ സിസി ടിവി ചിത്രങ്ങളും പരിശോധിച്ചശേഷമാണ് ജെയ്സണ്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ജിയയുടെ കീഴ് ചുണ്ടില്‍ കണ്ട കടിയേറ്റ പാട് ആത്മഹത്യാ സമയത്തുണ്ടായതാണെന്നായിരുന്നു ഇന്ത്യയിലെ ഫോറന്‍സിക് വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട്.

എന്നാല്‍ ഇത് ബലപ്രയോഗത്തിലൂടെ സംഭവിച്ചാതണെന്നാണ് ജെയ്സന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ കഴുത്തില്‍ കണ്ട പാടുകള്‍ തൂങ്ങിമരിക്കാന്‍ ഉപയോഗിച്ച ഷാള്‍ മുറുകി ഉണ്ടായതാകാമെന്നാണ് ഇന്ത്യയിലെ വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇക്കാര്യവും ജെയ്സണ്‍ തന്റെ റിപ്പോര്‍ട്ടില്‍ ഖണ്ഡിക്കുന്നുണ്ട്.

ബ്രിട്ടീഷ് ഫോറന്‍സിക് വിദഗ്ധന്റെ കണ്ടെത്തല്‍ ജിയയുടെ അമ്മ റാബിയ മുംബൈയിലെ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം ഒരു വിദേശ രാജ്യത്ത് നിന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതി സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജിയയെ കൊലപ്പെടുത്തിയാണെന്ന വാദം തള്ളി സി.ബി.ഐ ബോംബെ ഹൈക്കോടതിയില്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2013 ജൂണ്‍ മുന്നിന് ആണ് മുംയൈിലെ അപ്പാര്‍ട്ട്‌മെന്റില്‍ ജിയാ ഖാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്‍ സൂരജ് പഞ്ചോളിയുമായി പ്രണയത്തിലായിരുന്നു ജിയാ ഖാന്‍