"പോരാടാനായില്ലെങ്കില്‍ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍.."

ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് താരസംഘടന അമ്മയില്‍നിന്ന് രാജി വെച്ച നടിമാരുടെ നിലപാടിന് വലിയ പിന്തുണ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും വലിയ കൈയടികളാണ് ഇവര്‍ക്ക് ലഭിച്ചത്. എന്നാല്‍ എപ്പോഴത്തെയുംപോലെ പ്രശംസകളോടൊപ്പം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അമ്മയുടെ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡിയില്‍ എന്തുകൊണ്ട് ഈ വിഷയം ഉന്നയിച്ചില്ലെന്നും ഡബ്ല്യുസിസിയില്‍ ഭിന്നതയുണ്ടെന്നും അതിന് തെളിവാണ് ഇപ്പോഴും അമ്മയില്‍ തുടരുന്ന വനിതാസംഘടനാ അംഗങ്ങളെന്നുമൊക്കെ വിമര്‍ശനങ്ങള്‍ വന്നു. വനിതാസംഘടനയുടെ തുടക്കം മുതല്‍ സജീവമായിരുന്ന മഞ്ജു വാര്യര്‍ എന്തുകൊണ്ട് രാജിവച്ചില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ചോദ്യമുയര്‍ത്തി. എന്നാല്‍ ചിലര്‍ ആരോപിക്കുന്നതുപോലെ അത്തരമൊരു ഭിന്നിപ്പ് ഡബ്ല്യുസിസിയില്‍ ഇല്ലെന്ന് ഇന്ന് അമ്മയില്‍ നിന്ന് രാജി വെച്ച രമ്യ നമ്പീശന്‍ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് രമ്യയുടെ പ്രതികരണം.

രമ്യ നമ്പീശന്‍റെ പ്രതികരണം

"ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തോട് പൂര്‍ണ അതൃപ്തി ഉള്ളതുകൊണ്ടാണ് ഞാനുള്‍പ്പെടെയുള്ളവര്‍ അമ്മയില്‍ നിന്ന് രാജി വെച്ചത്. എല്ലാവരും ചോദിക്കുന്നത് അമ്മയുടെ ജനറല്‍ ബോഡിയില്‍ നിങ്ങളെന്തുകൊണ്ട് ഈ വിഷയം സംസാരിച്ചില്ലെന്നാണ്. അങ്ങനെ ഞങ്ങള്‍ നാല് പേര്‍ മാത്രം സംസാരിച്ച് എടുപ്പിക്കേണ്ട തീരുമാനമാണോ ഇത്? മറ്റുള്ളവര്‍ എന്തുകൊണ്ട് രാജി വെച്ചില്ല എന്നും ചോദിക്കുന്നവരുണ്ട്. രാജി വെക്കാനുള്ള ഞങ്ങള്‍ നാല് പേരുടെ തീരുമാനം വ്യക്തിപരമായിരുന്നു. ഡബ്ല്യുസിസിയില്‍ ഒരു പിളര്‍പ്പുമില്ല. അതാണ് പലരും ആഗ്രഹിക്കുന്നത്. ഞങ്ങളുടെ തീരുമാനത്തിന് ഡബ്ല്യുസിസിയുടെ പൂര്‍ണപിന്തുണയുണ്ട്. വനിതാസംഘടനയുടെ തുടര്‍ന്നുള്ള തീരുമാനങ്ങള്‍ വഴിയേ അറിയിക്കും. മൂന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ ഇപ്പോഴും അമ്മയില്‍ തുടരുന്നുണ്ട്. അവിടെ നിന്ന് പോരാടാന്‍ അവര്‍ പരമാവധി ശ്രമിക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ അവരും തീര്‍ച്ഛയായും രാജിവെക്കും."

സിനിമകള്‍ നഷ്ടമാവുമോ എന്ന ഭയമൊന്നും ഈ തീരുമാനമെടുക്കുമ്പോള്‍ ഉണ്ടായില്ലെന്നും അക്രമിക്കപ്പെട്ട കൂട്ടുകാരിക്കൊപ്പം നില്‍ക്കാനുള്ള വൈകാരികമായ തീരുമാനമാണ് തങ്ങള്‍ എടുത്തതെന്നും രമ്യ നമ്പീശന്‍ പറഞ്ഞു. "താരസംഘടനയ്ക്കെതിരേ എപ്പോഴും പ്രതിഷേധം ഉയര്‍ത്തണമെന്നൊന്നും ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നതല്ല. പക്ഷേ അമ്മ ഷോയിലൊക്കെ ഒരു സ്കിറ്റിലൂടെപ്പോലും ഞങ്ങളെ അപമാനിച്ചു. അത്തരമൊരു സംഘടനയില്‍ ഇനി തുടരണമെന്ന് തോന്നുന്നില്ല.." രമ്യ പറഞ്ഞവസാനിപ്പിച്ചു.