മാരക വൈറസ് പടരും എന്നതിനാല്‍ പച്ചക്കറികളും പഴങ്ങളും 48 മണിക്കൂർ കഴിഞ്ഞുമാത്രമേ ഉപയോഗിക്കാവൂ, സാലഡുകള്‍ കഴിക്കുന്നത് ഉപേക്ഷിക്കണം എന്നൊക്കെയാണ് പ്രചാരണം. 

ഹോങ്കോങ്: കൊവിഡും ഭക്ഷണപദാർത്ഥങ്ങളും തമ്മിലെന്താണ് ബന്ധം. ഇപ്പോള്‍ പ്രചരിക്കുന്നത് പച്ചക്കറികളും പഴങ്ങളും വഴി മാരക വൈറസ് മനുഷ്യരിലെത്തും എന്നാണ്. ഹോങ്കോങ്ങാണ് ഈ പ്രചാരണം തകൃതിയായി നടക്കുന്ന ഒരു രാജ്യം. സാലഡുകള്‍ കഴിക്കരുത് എന്ന് ഇവിടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല പോസ്റ്റുകളും പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read more: ലോക്ക് ഡൌണ്‍ ജൂണ്‍ വരെയെന്ന് ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം; വസ്തുത ഇത്

പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലിയില്‍12 മണിക്കൂറിലേറെ കൊവിഡ് 19 വൈറസ് ജീവനോടെ നിലനില്‍ക്കുമെന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. 'സാലഡ് ഉപേക്ഷിക്കണമെന്ന് തൊഴിലാളികളോട് നിർദേശിച്ചു. കടയില്‍ നിന്ന് വാങ്ങി 48 മണിക്കൂറിനുള്ളില്‍ പഴമോ പച്ചക്കറിയോ കഴിക്കാന്‍ പാടില്ലെന്നും ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ കഴുകി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ'. ഇങ്ങനെ നീളുന്നു ഹോങ്കോങ്ങിലെ പ്രചാരണങ്ങള്‍.

എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നവർക്ക് ചുട്ടമറുപടിയാണ് ഹോംങ്കോങ് ഭക്ഷ്യ സുരക്ഷാ വിഭാഗം നല്‍കുന്നത്. ഭക്ഷണങ്ങളിലൂടെ കൊവിഡ് 19 വൈറസ് പടരുമെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ലെന്ന് അവർ വാർത്താ ഏജന്‍സിയായ എഎഫ്‍പിയോട് വ്യക്തമാക്കി. ഭക്ഷണങ്ങളിലൂടെയോ അതിന്‍റെ പൊതികളിലൂടെയോ കൊവിഡ് പടരുമെന്ന പ്രചാരണം നേരത്തെ അമേരിക്കന്‍ ഗവേഷകരും തള്ളിയിരുന്നു.

Read more: 'കൊവിഡാണ്, കാബേജ് കഴിക്കരുത്'; നിർദേശം നല്‍കിയോ ലോകാരോഗ്യ സംഘടന

ഭക്ഷണങ്ങളിലൂടെ കൊവിഡ് പടരുമെന്ന പ്രചാരണം ഇതാദ്യമല്ല. കാബേജില്‍ 30 മണിക്കൂർ വരെ വൈറസ് തങ്ങിനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയതായി നേരത്തെ വ്യാപക പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത് ലോകാരോഗ്യ സംഘടന നിഷേധിച്ചു. കൊവിഡ് പടരാന്‍ സാധ്യതയുള്ളതിനാല്‍ ബേക്കറി സാധനങ്ങള്‍ ഉപേക്ഷിക്കണമെന്ന കുറിപ്പുകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളും തെളിവുകളില്ലാത്തതിനാല്‍ നിലനിന്നില്ല.