ജൂൺ 15 മുതൽ ഇന്ത്യ അറിയപ്പെടുക ഭാരതം എന്നോ? സത്യമെന്ത്?
ഇന്ത്യയുടെ പേര് മാറ്റിയതായും ജൂണ്‍ 15 മുതല്‍ പേരുമാറ്റം പ്രയോഗത്തില്‍ വരുമെന്നും ട്വിറ്ററിലും ഫേസ്ബുക്കിലുമായിരുന്നു പ്രചാരണം.
രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ഭാരതം എന്നാക്കിയെന്ന പേരില്‍ നടക്കുന്ന പ്രചാരണത്തിന്റെ അടിസ്ഥാനമെന്താണ്? ഇന്ത്യയുടെ പേര് മാറ്റിയതായും ജൂണ്‍ 15 മുതല്‍ പേരുമാറ്റം പ്രയോഗത്തില്‍ വരുമെന്നും ട്വിറ്ററിലും ഫേസ്ബുക്കിലുമായിരുന്നു പ്രചാരണം. ഇന്ത്യ എന്ന പേര് കൊളോണിയല്‍ ശേഷിപ്പിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നമഹ എന്നയാള്‍ കോടതിയെ സമീപിച്ചത്.
പ്രചാരണം
'ടുക്ടേ ടുക്ടേ ഗ്യാങുകള്‍ക്കും സെക്കുലര്‍ ഗ്യാങുകള്‍ക്കും നിരാശ പടര്‍ത്തുന്ന സന്തോഷ വാര്‍ത്ത. ജൂണ്‍ 15 മുതല്‍ രാജ്യത്തിന്റെ പേര് ഭാരതം എന്നായിരിക്കും. സുപ്രീം കോടതിക്ക് അഭിവാദ്യങ്ങള്‍' എന്നിങ്ങനെയായിരുന്നു ട്വിറ്ററില്‍ നടന്ന പ്രചാരണം. ഫേസ്ബുക്കില്‍ സമാനമായ രീതിയില്‍ നടന്ന പ്രചാരണം പിന്നീട് നീക്കുകയായിരുന്നു.
വസ്തുത
നമഹ എന്ന ഹര്ജിക്കാരന് വേണ്ടി അശ്വിന് വൈശ് എന്ന അഭിഭാഷകനാണ് കോടതിയില്‍ ഹാജരായത്. ഇന്ത്യ എന്ന പദം വന്നത് ഇന്‍ഡിക്ക എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണെന്നും ചരിത്രത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് ഉപയോഗിച്ചതിനെയും പരാതിക്കാരന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരനോട് ആവശ്യം നിവേദമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് കോടതി വിശദമാക്കി. ഇന്ത്യ, ഭാരതം എന്നീ പേരുകള്‍ ഭരണഘടനയിലുണ്ട്. ഒന്നാം ഷെഡ്യൂളില്‍ അത് വ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജിക്കാരനോട് വിശദമാക്കി. 2016ലും സമാനമായ രീതിയിലെത്തിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
വസ്തുതാ പരിശോധന രീതി
കോടതി നടപടികളെക്കുറിച്ച് കൃത്യമായും സമഗ്രമായും വിവരങ്ങള്‍ നല്കുന്ന ലൈവ് ലോ എന്ന വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍, വിഷയത്തേക്കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍
SC refuses to intervene in plea seeking change in India’s name to ‘Bharat’
Supreme Court rejects plea for renaming India to Bharat
Plea for renaming India as 'Bharat' to be treated as representation: Supreme Court
നിഗമനം
2020 ജൂണ്‍ 15 മുതല്‍ രാജ്യത്തിന്റെ പേര് ഭാരതം എന്നാണെന്ന പേരില്‍ നടക്കുന്ന പ്രചാരണം തെറ്റാണ്. ഇന്ത്യ എന്ന പേര് മാറ്റണമെന്ന ഉത്തരവ് സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടില്ല.