ദുരൂഹമായി കാട്ടാന ചെരിഞ്ഞ സംഭവം മലപ്പുറത്ത്ത നടന്നതാണെന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങളുടെ അടിസ്ഥാനമെന്ത്?

ഗര്‍ഭിണിയായ കാട്ടാന ദുരൂഹമായിചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്? മലപ്പുറത്ത് ഇത്തരം സംഭവം സാധാരണമാണെന്നും ഇന്ത്യയിലേ തന്നെ ഏറ്റവുമധികം അക്രമം നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നുമാണ് മേനകാ ഗാന്ധി എഎന്‍ഐയോട് പ്രതികരിച്ചത്. വിവിധ നേതാക്കളും സമാന രീതിയില്‍ മലപ്പുറം ജില്ലയിലാണ് ദാരുണ സംഭവം നടന്നതെന്ന് പ്രതികരിച്ചതോടെ മലപ്പുറം ജില്ലയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. 

പ്രചാരണം
'ഇത് കൊലപാതകമാണ്, മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് പ്രസിദ്ധമാണ്. മലപ്പുറം രാജ്യത്തിലെ തന്നെ ഏറ്റവുമധികം അക്രമം നടക്കുന്ന സ്ഥലമാണ്. 300-400 നായ്ക്കളെയും പക്ഷികളേയും കൊലപ്പെടുത്താന്‍ റോഡുകളില്‍ വിഷം തളിച്ച ജില്ലയാണ് മലപ്പുറം' എന്നായിരുന്നു ബിജെപി നേതാവ് മേനകാ ഗാന്ധി പ്രതികരിച്ചത്. 

Scroll to load tweet…

'മലപ്പുറത്ത് കാട്ടാനയെ കൊലപ്പെടുത്തിയത് കേന്ദ്രം ഗൌരവമായി കാണുന്നുവെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും' കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തത്. സമാനമായി മലപ്പുറം ജില്ലയ്ക്കെതിരെ നിരവധി ആളുകളാണ് രൂക്ഷമായ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്നത്.

Scroll to load tweet…

വസ്തുത
വനാതിര്‍ത്തിയിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ക്ക് കെണിയായി വെച്ച സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് കാട്ടാന ചരിഞ്ഞത് പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറ വനമേഖലയിലാണ്. മലപ്പുറത്ത് നിന്ന് 50 കിലോമീറ്ററിലധികം ദൂരം ഇവിടേയ്ക്കുണ്ട്.

വസ്തുതാ പരിശോധന രീതി
സംഭവത്തേക്കുറിച്ച് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍, വനംവകുപ്പിന്‍റെ വിശദീകരണം

നിഗമനം
ഗര്‍ഭിണിയായ കാട്ടാനയെ കൈതച്ചക്കയില്‍ സ്ഫോടക വസ്തു വച്ച് കൊലപ്പെടുത്തിയത് മലപ്പുറം ജില്ലയിലാണെന്ന പ്രചാരണം തെറ്റാണ്